കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ മാകാന്‍ ടാക്സി രംഗത്തെ ഭീമന്മാരായ യൂബര്‍ തയ്യാറെടുക്കുന്നു. രാജ്യത്തെ യൂബര്‍ പ്ലാറ്റ്ഫോമിലെ 1,50,000 വരുന്ന ഡ്രൈവര്‍മാര്‍ക്ക് വരുന്ന ആറു മാസത്തിനുള്ളില്‍ വാക്സിനേഷന്‍ നല്‍കുന്നതിനായി ഊബര്‍ 18.5 കോടി രൂപ പ്രഖ്യാപിച്ചു.വാക്സിനേഷനായി കാര്‍, ഓട്ടോ, മോട്ടോ ഡ്രൈവര്‍മാര്‍ ചെലവഴിച്ച സമയത്തിനും യൂബര്‍ നഷ്ട പരിഹാരം നല്‍കും. നിലവില്‍ ഏപ്രില്‍ 30 നകം വാക്സിനേഷന്‍ ചെയ്തവര്‍ക്കും, ഇനി വാക്സിന്‍ എടുക്കുന്നവര്‍ക്കും കുത്തിവയ്പ്പെടുത്തതിന്റെ സാധുവായ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ ഓരോ ഡോസിനും 400 രൂപ വീതം നല്‍കും.

‘ഇന്ത്യയുടെ കോവിഡ് പ്രതിസന്ധി നേരിടുന്നതിന് മാസ് വാക്സിനേഷന്‍ നിര്‍ണായകമാണ്. ഡ്രൈവര്‍മാര്‍ക്കും റൈഡര്‍മാര്‍ക്കും, യാത്രക്കാരായ വിശാലമായ സമൂഹത്തിനും എത്രയും വേഗം സംരക്ഷണം ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണിത്’. ഇന്ത്യയുടെ ചലനാത്മകത നിലനിര്‍ത്തുന്നതിന് തങ്ങള്‍ അനിവാര്യമാണെന്ന് യൂബര്‍ ഡ്രൈവര്‍മാര്‍ കഴിഞ്ഞ വര്‍ഷം തന്നെ തെളിയിച്ചതാണെന്നും സപ്ലൈ-ഡ്രൈവര്‍ ഓപറേഷന്‍സ് മേധാവി പവന്‍ വൈഷ് പറഞ്ഞു.

അതുകൊണ്ടു തന്നെ വാക്സിനേഷന്‍ എടുക്കുന്നതിനും അവരെ പരമാവധി പിന്തുണയ്ക്കുന്നുവെന്നും ഡ്രൈവര്‍മാര്‍ക്കിടയില്‍ ഇതു സംബന്ധിച്ച വിവരം നല്‍കി ഓഫര്‍ സ്വീകരിക്കുവാന്‍ അവരെ പ്രോല്‍സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ചില്‍ ആളുകളെ ഏറ്റവും അടുത്ത വാക്സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് സൗജന്യമായി എത്തിക്കുന്നതിനും തിരിച്ചു കൊണ്ടു വരുന്നതിനുമായി യൂബര്‍ 10 കോടി രൂപയുടെ സൗജന്യ റൈഡുകള്‍ നല്‍കിയിരുന്നു.