രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന് പിന്തുണ അറിയിച്ച്‌ ചൈന. വെള്ളിയാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് ഇ ഇന്ത്യയിലെ കോവിഡ് സ്ഥിതിഗതികള്‍ ഫോണില്‍ വിളിച്ച്‌ ചോദിച്ചറിഞ്ഞു. ‘ഇപ്പോള്‍ രാജ്യം നേരിടുന്ന കോവിഡ് പ്രതിസന്ധിയില്‍ ചൈന പിന്തുണ അറിയിച്ചുകൊണ്ട് സ്‌റ്റേറ്റ് കൗണ്‍സിലര്‍, വിദേശകാര്യ മന്ത്രി എന്നിവരില്‍ നിന്ന് കോള്‍ ലഭിച്ചു’എസ് ജയശങ്കര്‍ ട്വിറ്ററില്‍ അറിയിച്ചു.

കോവിഡ് മഹാമാരി വ്യാപിക്കുന്ന സാഹചര്യത്തില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് പ്രധ്‌നമന്ത്രി നരേന്ദ്ര മോദിക്ക് അനുശോചന സന്ദേശം അയച്ചിരുന്നു. രാജ്യത്ത് നിലവിലുള്ള കോവിഡ് കേസുകളുടെ വര്‍ദ്ധനവ് നേരിടുന്നതിനായി സഹായവും പിന്തുണയും നല്‍കുമെന്ന് വാഗ്ദാനം നല്‍കി. കോവിഡിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണയ്ക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.

പകര്‍ച്ചവ്യാധിയെ ചെറുക്കാന്‍ ഇന്ത്യയെ സഹായിക്കുന്നതിനായി ചൈനയില്‍ ഉത്പാദിപ്പിക്കുന്ന ആന്റി പാന്‍ഡമിക് വസ്തുക്കള്‍ ഇന്ത്യയിലേക്ക് അതിവേഗം എത്തിക്കുമെന്ന് വാങ് ഇ പറഞ്ഞു. ‘ഇന്ത്യന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ജനതയ്ക്ക് പകര്‍ച്ചവ്യാധിക്കെതിരെ വേഗം ജയിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 3,86,452. ഇന്നലെ കോവിഡ് ബാധിച്ച്‌ മരിച്ചത് 3498 പേരാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,87,62,976 ആയി. മരണ സംഖ്യ 2,08,330. ആക്ടീവ് കേസുകളുടെ എണ്ണം 31,70,228 ആണ്. 1,53,84,418 ഇതുവരെ രോഗമുക്തരായി. 15,22,45,179 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. -66,159 പേര്‍. മഹാരാഷ്ട്ര കഴിഞ്ഞാല്‍ കേരളമാണ് രണ്ടാമതുള്ളത്. കേരളത്തില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 38,607 ആണ്. ഉത്തര്‍പ്രദേശ്- 35,104, കര്‍ണാടക-35,024, ഡല്‍ഹി- 24, 235 എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ കോവിഡ് കേസുകള്‍.

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്നു. രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യം വിലയിരുത്തി. കോവിഡ് സാഹചര്യത്തെ നേരിടാന്‍ സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ പറഞ്ഞു.

കോവിഡ് വൈറസ് ലോകത്തിന് വെല്ലുവിളിയാണെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ‘കോവിഡിനെതിരായുള്ള പോരാട്ടത്തില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഒരു പ്രധാന ഘടകമാണ്’ യോഗം അഭിപ്രായപ്പെട്ടു.