മിഷിഗൺ ∙ മിഷിഗൺ സംസ്ഥാനത്തു രണ്ടു ഡോസ് കോവിഡ് 19 വാക്സിനേഷൻ ലഭിച്ചവരിൽ 246 പേർക്കു വീണ്ടും കോവിഡ് സ്ഥിരീകരിക്കുകയും മൂന്നുപേർ ഇതിനെ തുടർന്ന് മരണമടയുകയും ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

പൂർണ്ണമായി വാക്സിനേഷൻ ലഭിച്ചതിനു രണ്ടാഴ്ചക്കുള്ളിലാണ് ഇവരിൽ വീണ്ടും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. കുത്തിവെപ്പു ലഭിച്ചവരിൽ പലരിലും കോവിഡ് പോസിറ്റീവ് കണ്ടെത്തിയെങ്കിലും എല്ലാവരും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നില്ലെന്നു ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആന്റ് ഹൂമൺ സർവ്വീസ് വക്താവ് ലിൻ സ്റ്റിഫിൻ പറഞ്ഞു.

എങ്ങനെയാണ് വീണ്ടും വൈറസ് സജ്ജീവമായതെന്നു സിഡിസി അന്വേഷിച്ചുവരികയാണെന്നും ഇവർ കൂട്ടിച്ചേർത്തു. ഇവരിൽ കോവിഡിന്റെ രോഗലക്ഷണങ്ങൾ കാര്യമായി പ്രകടമല്ലെന്നും, ആശുപത്രിയിൽ ചികിത്സാർത്ഥം 117 പേരെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. 65 വയസ്സിനു മുകളിലുള്ളവരാണ് മരിച്ച മൂന്നു പേരും. മൂന്നു പേരും വാക്സിനേഷൻ ലഭിച്ചതിനു മൂന്നാഴ്ചയ്ക്കുള്ളിൽ മരിക്കുകയായിരുന്നുവെന്നും ലിൻ വെളിപ്പെടുത്തി.

സാധാരണയായ വാക്സിനേഷൻ സ്വീകരിച്ചവരിൽ 14 ദിവസത്തിനകം രോഗപ്രതിരോധ ശക്തി വർധിക്കും. ചിലരിൽ മാത്രമേ രോഗപ്രതിരോധം ലഭിക്കുന്നതിനു കൂടുതൽ ദിവസങ്ങൾ കാത്തിരിക്കേണ്ടി വരികയുള്ളൂ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മിഷിഗണിൽ കോവിഡ് 19 കേസ്സുകൾ വർധിച്ചുവരികയാണ്. തിങ്കളാഴ്ച വൈകിട്ട് സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 700,000 കവിഞ്ഞിട്ടുണ്ട്.

ദിനംപ്രതി 50,000 കുത്തിവയ്പുകൾ എന്നതിൽ നിന്നും ദിനം 100,000 ആയി വർധിപ്പിച്ചതായി ഗവർണർ ഗ്രെച്ചൻ വിറ്റ്മർ അറിയിച്ചു.