തിരുവനന്തപുരം കാട്ടായിക്കോണത്ത് വീണ്ടും സംഘർഷം. പൊലീസും സിപിഐഎം പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. നേരത്തെ ഇവിടെ സിപിഐഎം, ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു.

സിപിഐഎം, ബിജെപി പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് പ്രദേശത്തേക്ക് കൂടുതൽ പൊലീസുകാർ എത്തിയിരുന്നു. പ്രദേശത്തെ വാർഡ് മെമ്പറിന്റെ അടക്കം വീട്ടിലെത്തി പൊലീസ് ബന്ധുക്കളെ കസ്റ്റഡിയിൽ എടുത്തതോടെ സിപിഐഎം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതിന് പിന്നാലെ സിപിഐഎം പ്രവർത്തകും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടാകുകയായിരുന്നു. സിപിഐഎം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രദേശത്ത് സംഘർഷ സാഹചര്യം നിലനിൽക്കുകയാണ്.

കാട്ടായിക്കോണം ബിജെപി, സിപിഐഎം ശക്തി കേന്ദ്രമാണ്. ഇതിൽ സിപിഐഎമ്മിന്റെ ശക്തികേന്ദ്രത്തിൽ ബിജെപി പ്രവർത്തകർ ബൂത്ത് സ്ഥാപിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് രാവിലെ സംഘർഷത്തിൽ കലാശിച്ചത്. ഒരു ബിജെപി പ്രവർത്തകന് തലയ്ക്ക് പരുക്കേൽക്കുകയും വനിതകൾക്ക് അടക്കം പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് തിരിച്ചടിയെന്നോണമാണ് ബിജെപി പ്രവർത്തകർ ഉച്ചകഴിഞ്ഞ് ആക്രമണം നടത്തിയത്. കാറിലെത്തിയ നാലംഗ ബിജെപി സംഘം രണ്ട് സിപിഐഎം പ്രവർത്തകരെ മർദിക്കുകയായിരുന്നു. സിപിഐഎം പ്രവർത്തകർ കാർ വളഞ്ഞതേടെ ബിജെപി പ്രവർത്തകർ ഓടി രക്ഷപ്പെട്ടു. കാറിൽ നിന്ന് ബിജെപി നേതാക്കളുടെ പ്രചാരണ നോട്ടീസുകളും ആയുധങ്ങളും കണ്ടെടുത്തിരുന്നു.