പുതിയ കേരളം മോദിക്കൊപ്പം’ എന്ന മുദ്രാവാക്യം പ്രഖ്യാപിച്ച് ബിജെപിയുടെ വിജയയാത്രയിൽ കേന്ദ്രമന്ത്രി അമിത് ഷാ. ഒരവസരം തന്നാൽ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കുമെന്നും അമിത് ഷാ പറഞ്ഞു.

അഴിമതിയുടെ കാര്യത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ മത്സരമാണ്. യുഡിഎഫ് സോളാർ എങ്കിൽ എൽഡിഎഫ് ഡോളർ. സമുദ്രത്തെ സാക്ഷി നിർത്തി മുഖ്യമന്ത്രിയോട് ചില ചോദ്യങ്ങളും അമിത് ഷാ ഉന്നയിച്ചു. ഡോളർ കടത്ത് കേസിലെ മുഖ്യപ്രതി മുഖ്യമന്ത്രിയുടെ ഓഫിസിൽ ജോലി ചെയ്തിരുന്ന ആളാണോ എന്ന് പറയൂ എന്ന് അമിത് ഷാ ചോദിച്ചു. പ്രതിക്ക് വലിയ ശമ്പളത്തിൽ ജോലി നൽകിയത് ആരാണെന്നും പ്രിൻസിപ്പൽ സെക്രട്ടറി വ്യാജ ബിരുദത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ തൊഴിൽ നൽകിയത് ശരിയോ അല്ലയോ എന്ന് മുഖ്യമന്ത്രി പറയണമെന്നും അമിത് ഷാ പറഞ്ഞു.

മുഖ്യമന്ത്രിയും സെക്രട്ടറിയും ഈ പ്രതിയെ സർക്കാർ ചെലവിൽ വിദേശയാത്രയിൽ അനുഗമിച്ചോ ഇല്ലയോ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതയിലെ നിത്യ സന്ദർശകയായിരുന്നോ, കസ്റ്റംസ് വിഷയത്തിൽ അനധികൃത സമ്മർദം ഉണ്ടാക്കിയോ, സ്വർണക്കടത്ത് പിടിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസ് കസ്റ്റംസിനുമേൽ സമ്മർദം ചെലുത്തിയോ, എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ അമിത് ഷാ മുഖ്യമന്ത്രിയോട് ചോദിച്ചു.
ഈ ചോദ്യങ്ങൾക്കെല്ലാം മറുപടി തരാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും പൊതുജീവിതത്തിൽ കാര്യങ്ങൾക്ക് സുതാര്യമായ മറുപടി പറയണമെന്നും വായിൽ തോന്നിയത് വിളിച്ച് പറഞ്ഞിട്ട് കാര്യമില്ലെന്നും അമതി് ഷാ പറഞ്ഞു.