ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തത്തിൽ മരണനിരക്ക് 71 ആയി ഉയർന്നു. അളകനന്ദ നദിയിൽ നിന്നും മറ്റുമായി ഇപ്പോഴും മൃതദേഹങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. 71 മൃതദേഹങ്ങളോടൊപ്പം 30 മനുഷ്യ ശരീര ഭാഗങ്ങളും വിവിധ ഇടങ്ങളിൽ നിന്നായി കണ്ടെടുത്തു. 40 മൃതദേഹങ്ങളും ഒരു ശരീരാവശിഷ്ടവും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ജോഷിമഥ് പൊലീസ് അറിയിച്ചു.

205 മിസ്സിംഗ് കേസുകളാണ് ജോഷിമഥ് പൊലീസ് സ്റ്റേഷനിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 110 ഡിഎൻഎ സാമ്പിളുകളും 58 ശവശരീരങ്ങളും 28 ശരീര ഭാഗങ്ങളും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഫെബ്രുവരി ഏഴിനാണ് ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞ് വൻ അപകടം ഉണ്ടായത്. ഇതേതുടർന്ന് അളകനന്ദ നദിയിലെ അണക്കെട്ട് തകരുകയും ധോളി നദിയിൽ ജനനിരപ്പ് ഉയരുകയും ചെയ്തിരുന്നു.

പ്രളയം നാശം വിതച്ച റെനി ഗ്രാമത്തിൽ ഋഷി ഗംഗയ്ക്ക് കുറുകെയുള്ള കോൺക്രീറ്റ് പാലം ഒലിച്ചുപോയതോടെ ചൈന അതിർത്തിയിലേക്ക് റോഡ് മാർഗം ഉള്ള ഗതാഗതം ദുഷ്‌കരമായി. ഇവിടെയുള്ള ഗ്രാമീണർക്ക് ഹെലികോപ്റ്റർ മാർഗമാണ് ഭക്ഷണപദാർത്ഥങ്ങൾ അടക്കമുള്ളവ സേന എത്തിക്കുന്നത്.