കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ ഇന്ന് അർധരാത്രി മുതൽ പണിമുടക്കും. തൊഴിലാളി സംഘടനാ പ്രതിനിധികൾ എംഡി ബിജു പ്രഭാകറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ശമ്പള പരിഷ്‌കരണം, കെ സ്വിഫ്റ്റ് തുടങ്ങിയ വിഷയങ്ങളിൽ കബളിപ്പിക്കൽ ഒത്തുതീർപ്പിനു തയ്യാറല്ലെന്നാണ് ടിഡിഎഫിന്റെയും ബിഎംഎസിന്റെയും നിലപാട്.

ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് സമരം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തിയത്. എന്നാൽ വിവിധ വിഷയങ്ങളിൽ തൊഴിലാളികൾക്ക് അനുകൂലമായ നിലപാട് ചർച്ചയിൽ ഉണ്ടായില്ലെന്നാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ വാദം. കെ സ്വിഫ്റ്റിൽ തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കാൻ കഴിഞ്ഞില്ലെന്നും, ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് മാർച്ചിൽ ചർച്ച നടത്താമെന്ന എംഡി യുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും സംഘടനകൾ പറഞ്ഞു.

ചർച്ച പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്താനാണ് ടിഡിഎഫിന്റെയും ബിഎംഎസിന്റെയും തീരുമാനം. അതേസമയം, കെ സ്വിഫ്റ്റ് കെഎസ്ആർടിസിയിലെ ബാധിക്കില്ലെന്ന് ചർച്ചയിൽ ഉറപ്പ് ലഭിച്ചുവെന്നും,
തെരെഞ്ഞെടുപ്പ് ഘട്ടത്തിൽ രാഷ്ട്രീയ പ്രേരിതമായാണ് പണിമുടക്ക് നടത്തുന്നതെന്നും ഇടത് സംഘടനയായ കെഎസ്ആർടിഇഎ വ്യക്തമാക്കി

കെ സ്വിഫ്റ്റിനെതിരെ ശക്തമായ സമരവുമായി മുന്നോട്ടു പോകാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.