കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കോളജുകള്‍ ഇന്ന് തുറക്കും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുമാണ് ക്ലാസുകള്‍ ആരംഭിക്കുക. ശനിയാഴ്ചയും പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര വരെയാണ് പ്രവര്‍ത്തന സമയം. 50 ശതമാനം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി രണ്ട് ഷിഫ്റ്റുകളായി ക്ലാസുകള്‍ ക്രമീകരിക്കാനാണ് നിര്‍ദേശം. പരമാവധി അഞ്ച് മണിക്കൂറായിരിക്കും ക്ലാസുകള്‍. പ്രിന്‍സിപ്പല്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം മുതല്‍ കോളജുകളില്‍ ഹാജരായിരുന്നു. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍ നടക്കുക.