കേരളം ഉള്‍പ്പടെ രാജ്യത്തെ പത്ത് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം ഗുരുതരമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
കൊവിഡ് പ്രതിരോധത്തിനായി കടുത്ത നടപടികളൊന്നും കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരുകളോ സ്വീകരിക്കുന്നില്ലെന്ന് സുപ്രിം കോടതി വിമര്‍ശിച്ചു. കൊവിഡ് പ്രതിരോധത്തിനായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ഗുജറാത്തിലെ രാജ്കോട്ടില്‍ കൊവിഡ് രോഗികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ഇത്തരം ദാരുണമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാരുകള്‍ ജാഗ്രത പാലിക്കുന്നില്ലെന്നും കോടതി പറഞ്ഞു. സംഭവത്തില്‍ കേന്ദ്രസര്‍ക്കാരും ഗുജറാത്ത് സര്‍ക്കാരും ചൊവ്വാഴ്ച റിപ്പോര്‍ട്ട് നല്‍കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

കൊവിഡില്‍ രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് സുപ്രീംകോടതിയും വിലയിരുത്തി. രാജ്യത്ത് പലയിടത്തുമായി പലതരം ഉത്സവങ്ങള്‍ നടക്കുകയാണ്. എന്നാല്‍ 80 ശതമാനം ആളുകളും മാസ്ക് ധരിക്കുന്നില്ല. ചിലരാകട്ടെ മാസ്ക് താടിയില്‍ തൂക്കി നടക്കുകയാണെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.