ഉത്തര്‍ പ്രദേശ്: മോഷണ ശ്രമത്തിനിടെ വനിത ദന്തഡോക്ടറെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. കേബിള്‍ ടിവി ടെക്നീഷ്യനെന്ന വ്യാജേന വീട്ടിനുള്ളില്‍ കടന്നയാളാണ് ഡോ. നിഷ സിംഗാളിനെ(38) കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവ സമയത്ത് ഡോക്ടറുടെ എട്ടും നാലും വയസുള്ള കുട്ടികള്‍ വീട്ടിലുണ്ടായിരുന്നു. അക്രമത്തില്‍ പരുക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല.

ഡോ. നിഷയുടെ ഭര്‍ത്താവ് ഡോ. അജയ് സിംഗാള്‍ സംഭവം നടക്കുമ്ബോള്‍ ആശുപത്രിയിലായിരുന്നു. സംഭവമറിഞ്ഞ അജയ് ആണ് നിഷയെ ആശുപത്രിയിലെത്തിച്ചത്. കൊലപാതകിയായ ശുഭം പഥക്കിനെ സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞ പോലീസ് ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തു. മോഷണം ലക്ഷ്യമാക്കിയാണ് ഇയാള്‍ വീട്ടില്‍ കടന്നതെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഏകദേശം ഒരു മണിക്കൂറോളം ഇയാള്‍ ഡോക്ടറുടെ വീട്ടില്‍ തങ്ങിയതായും പോലീസ് പറഞ്ഞു.