തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ കൂടുതല്‍ പരുങ്ങലിലായ കെ.എസ്.ആര്.ടി.സിയെ സംരക്ഷിക്കാന്‍ പുനരുദ്ധാരണ പാക്കേജുമായി സര്‍ക്കാര്‍. കെ.എസ്.ആര്.ടി.സി സംസ്ഥാന സര്‍ക്കാറിന് നല്‍കാനുള്ള 961 കോടിയുടെ പലിശ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. 3194 കോടി രൂപയുടെ വായ്പ ഓഹരിയായി മാറ്റും. കെ.എസ്.ആര്.ടി.സിയുടെ കൈവശമുള്ള എല്ലാ സ്ഥലങ്ങളും കോര്പറേഷന് ബാധ്യതയില്ലാത്തരീതിയില് പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പത്തുവര്‍ഷം സേവനമുള്ളവരും പി.എസ്.സി അല്ലെങ്കില്‍ എംപ്ലോയ്മെന്റ് വഴി നിയമനം ലഭിച്ചവരെ മാത്രമേ സ്ഥിരപ്പെടുത്താനാകൂ. ബാക്കിയുള്ളവരെ കെ.എസ്.ആര്.ടി.സിയുടെ സബ്സിഡിയറി കമ്പനിയായി രൂപത്കരിക്കുന്ന സ്വിഫ്റ്റ് എന്ന സ്ഥാപനത്തില്‍ നിയമിക്കും. സ്കാനിയ, വോള്‍വോ, ദീര്‍ഘദൂര ബസുകള്‍, പുതുതായി കിഫ്ബി വഴി വാങ്ങുന്ന ബസുകള്‍ എന്നിവ ഈ കമ്പനി വഴിയാകും ഓപറേറ്റ് ചെയ്യുക. സ്ഥിരം ജീവനക്കാര്‍ക്ക് പ്രതിമാസം 1500 രൂപ വീതം ഇടക്കാലാശ്വാസം അനുവദിക്കും. ഈ തുക സര്‍ക്കാര്‍ നല്‍കും. 2012നുശേഷം ശമ്പളപരിഷ്കരണം നടപ്പാക്കാത്ത സ്ഥാപനത്തില്‍ പുനരുദ്ധാരണ പാക്കേജിെന്റ ഭാഗമായി ശമ്പള പരിഷ്കരണ ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും.
ബാങ്കുകള്‍, എല്‍.ഐ.സി, കെ.എസ്.എഫ്.ഇ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കുള്ള ജീവനക്കാരുടെ ശമ്പള റിക്കവറികളും മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റും കുടിശ്ശികയിലാണ്. ജൂണ്‍വരെയുള്ള കണക്കുപ്രകാരം 255 കോടി ഈ വകയില്‍ നല്‍കാനുണ്ട്. ഈ തുക അടിയന്തരമായി കെ.എസ്.ആര്.ടി.സിക്ക് നല്‍കും. കണ്‍സോര്‍ട്യവുമായി ഉണ്ടാക്കിയ ധാരണപ്രകാരം സര്ക്കാറില്നിന്നല്ലാതെ കെ.എസ്.ആര്.ടി.സിക്ക് വായ്പയെടുക്കാന്‍ അവകാശമില്ല. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കണ്‍സോര്‍ട്യവുമായി ചര്‍ച്ച ചെയ്ത് പുതിയ വായ്പ പാക്കേജ് ഉറപ്പുവരുത്തും. മൂന്നുവര്‍ഷം കൊണ്ട് വരവും ചെലവും തമ്മിലുള്ള വിടവ് 500 കോടിയായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഈ തുക കെ.എസ്.ആര്.ടി.സി നല്കുന്ന സൗജന്യ സേവനങ്ങള്‍ക്ക് പ്രതിഫലമായി ഗ്രാന്റായി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പുതിയ പാക്കേജ് ട്രേഡ് യൂനിയനുകളുമായി ചര്‍ച്ച ചെയ്യും. അഭിപ്രായവ്യത്യാസം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.