പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിലിരിക്കെ കിണറ്റില്‍ വീണ് മരിച്ചനിലയില്‍ കാണപ്പെട്ട ചിറ്റാര്‍ കുടപ്പന മത്തായി (പൊന്നു-41) യുടെ മൃതദേഹം, പ്രതികളെ പിടികൂടാതെ സംസ്കരിക്കില്ലെന്ന് ഭാര്യ ഷീബയും ബന്ധുക്കളും. വനപാലകരാണ് തന്റെ ഭര്‍ത്താവിന്റെ മരണത്തിനുത്തരവാദികളെന്നും തനിക്കു നീതി കിട്ടണമെന്നും ഷീബ പത്രസമ്മേളനത്തില്‍ പറഞ്ഞു. താനും രണ്ടുകുട്ടികളും അടക്കം ഒമ്ബതംഗ കുടുംബമാണ് ഇപ്പോള്‍ അനാഥമായിരിക്കുന്നതെന്ന് ഷീബ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മത്തായിയുടെ മൃതദേഹം കുടപ്പനയില്‍ ഇവരുടെ കുടുംബവീടിനു സമീപമുള്ള കിണറ്റില്‍ കണ്ടെത്തിയത്. അന്നു വൈകുന്നേരം ഭാര്യയുടെയും മാതാവിന്റെയും കണ്‍മുമ്ബില്‍ നിന്നാണ് ഏഴംഗ വനപാലകസംഘം മത്തായിയെ കസ്റ്റഡിയിലെടുത്തത്. വനാതിര്‍ത്തിയിലെ കാമറ തകര്‍ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തതെന്നു പറയുന്നു. എന്നാല്‍ നിയമപരമായ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയാണ് കസ്റ്റഡിയിലെടുത്തതെന്നും വനപാലകരുടെ നടപടികള്‍ ദുരൂഹത നിറഞ്ഞതാണെന്നും കുടുംബത്തിന്റെ അഭിഭാഷകന് ജോണി കെ. ജോര്‍ജ് പറഞ്ഞു.
മത്തായിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. കിണറ്റില്‍ വീണ് വെള്ളത്തില്‍ മുങ്ങിമരിച്ചുവെന്ന രീതിയില്‍ തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുകയാണുണ്ടായത്. മൃതദേഹം ഏറ്റെടുത്ത ബന്ധുക്കള്‍ റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് മോര്‍ച്ചറിയില്‍ വച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന പ്രകാരം മുങ്ങി മരണമാണെന്ന് അംഗീകരിച്ച് സംസ്കാരം നടത്തില്ലെന്ന് ഭാര്യ വ്യക്തമാക്കി. ഇതിനു പിന്നിലെ ദുരൂഹത മാറണം. മത്തായിയുടെ മരണം അംഗീകരിക്കാന്‍ ഇപ്പോഴും തങ്ങള്‍ക്കാകില്ലെന്ന് ഷീബ പറഞ്ഞു. ഭാര്യയും രണ്ട് പെണ്‍കുട്ടികളും വയോധികയായ മാതാവും ഭിന്നശേഷിക്കാരിയായ സഹോദരിയും വിധവയായ മറ്റൊരു സഹോദരിയും അവരുടെ രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു ഫാം ഉടമയായ മത്തായി.