ബെയ്ജിംഗ്: ചൊവ്വയിലേക്കുള്ള ആദ്യ ബഹിരാകാശദൗത്യം വിക്ഷേപിച്ച്‌ ചൈന. ടിയാന്‍വെന്‍-1 എന്നാണ് ദൗത്യത്തിന് പേര്. ലോംഗ് മാര്‍ച്ച്‌ -5 റോക്കറ്റ് പര്യവേഷണവുമായി ജൂലായ് 23ന് രാവിലെ ഹെയ്‌നാന്‍ ദ്വീപില്‍ നിന്ന് ടിയാന്‍വെന്‍-1 കുതിച്ചുയര്‍ന്നു. അമേരിക്കയ്ക്ക് ശേഷം ആദ്യമായി ചൊവ്വയിലേക്ക് ഒരു പര്യവേഷണവാഹനം വിജയകരമായി അയക്കുന്ന രാജ്യമാകുകയാണ് ചൈനയുടെ ലക്ഷ്യം.

ചൈനയുടെ തെക്കുഭാഗത്തുള്ള വിനോദസഞ്ചാര ദ്വീപാണ് ഹെയ്‌നാന്‍. റോക്കറ്റ് വിക്ഷേപണം ചൈനീസ് മാദ്ധ്യമങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. നൂറുകണക്കിന് ആളുകളാണ് വിക്ഷേപണത്തിന് സാക്ഷിയായത്. ഈ ആഴ്ച്ച വിക്ഷേപിക്കുന്ന രണ്ടാമത്തെ ചൊവ്വാദൗത്യമാണ് ടിയാന്‍വെന്‍-1. ജൂലായ് 20ന് യു.എ.ഇ, തങ്ങളുടെ ബഹിരാകാശ ദൗത്യം ജപ്പാനില്‍ നിന്ന് വിക്ഷേപിച്ചു. അടുത്തയാഴ്ച്ച യു.എസ് തങ്ങളുടെ പുതിയ ചൊവ്വാപേടകം വിക്ഷേപിക്കുന്നുണ്ട്. പെര്‍സവെറന്‍സ് എന്നാണ് ദൗത്യത്തിന് പേര്. ക്യൂരിയോസിറ്റി എന്ന പേരില്‍ യു.എസ്.എ വിക്ഷേപിച്ച ചൊവ്വാദൗത്യത്തിന്റെ തുടര്‍ച്ചയാണിത്.

ചൈനയുടെ ചൊവ്വാദൗത്യം 2021 ഫെബ്രുവരിയില്‍ ലക്ഷ്യത്തില്‍ എത്തുമെന്നാണ് ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ചൊവ്വയിലെ ഭൂഗര്‍ഭജല സാന്നിധ്യം, ജീവന്റെ സാന്നിധ്യം എന്നിവയാണ് ടിയാന്‍വെന്‍ പഠിക്കുക. ചൊവ്വാ പര്യവേഷണത്തില്‍ ചൈനയുടെ രണ്ടാമത്തെ പരീക്ഷണമാണിത്. റഷ്യയോടൊപ്പം ചേര്‍ന്ന് 2011ല്‍ ചൈന, ഒരു വിക്ഷേപണം നടത്തിയിരുന്നു.

ചൊവ്വയില്‍ ലാന്‍ഡ് ചെയ്യുന്നത് ദുഷ്‌കരമാണ്. യു.എസിന് മാത്രമേ ഇതുവരെ ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. 1976 മുതല്‍ എട്ടുതവണ അമേരിക്ക ചൊവ്വയിലിറങ്ങി. നാസയുടെ ക്യൂരിയോസിറ്റിക്ക് പുറമെ ഇന്‍സൈറ്റ് എന്ന പര്യവേഷണ വാഹനവും ചൊവ്വയില്‍ ഇപ്പോഴും തുടരുന്നുണ്ട്. ചൊവ്വയുടെ ഭ്രമണപഥത്തില്‍ ആറ് പര്യവേഷണദൗത്യങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇതില്‍ മൂന്നെണ്ണം യു.എസ് നിര്‍മ്മിതവും രണ്ടെണ്ണം യൂറോപ്പില്‍ നിന്നും ഒരെണ്ണം ഇന്ത്യയുടെതുമാണ്.