തിരുവനന്തപുരം : സംസ്ഥാനത്തു കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ പരമാവധി ഒരു വര്‍ഷത്തേയ്ക്കു ചില പ്രത്യേക സാഹചര്യത്തില്‍ അനിവാര്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു . പശ്ചാത്തല സൗകര്യ പ്രോജക്ടുകളിലും നൂതന സാങ്കേതികവിദ്യ വിനിയോഗം ചെയ്യപ്പെടുന്ന മേഖലയിലും പ്രത്യേക പരിജ്ഞാനവും പ്രാവീണ്യവുമുള്ളവര് ആവശ്യമായി വരുമ്ബോള്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ വഴി സുതാര്യത ഉറപ്പുവരുത്തി ഹ്രസ്വകാല നിയമനങ്ങള്‍ നടക്കാറുണ്ട് . അവ സര്‍ക്കാര്‍ നിയമനങ്ങളല്ല . പിഎസ്സിക്ക് നോട്ടിഫൈ ചെയ്യേണ്ട തസ്തികകളല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു നല്കിയ മറുപടിയില്‍ പിണറായി വിജയന് പറഞ്ഞു.
എല്‍ഡിഎഫ് ഭരണകാലത്ത് പിഎസ്സിയെ നോക്കുകുത്തിയാക്കി അനധികൃത നിയമനം നടത്തിയെന്നു പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങളില്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അനധികൃത നിയമനങ്ങള്‍ നല്‍കുന്നതായും വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള കൃത്രിമ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇവരില്‍ പലരും നിയമനങ്ങള്‍ തരപ്പെടുത്തിയിട്ടുള്ളതെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനു മറുപടി നല്കവേയാണു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ആരോഗ്യ-സാമൂഹികനീതി മേഖലയില്‍ ഇതുവരെ 5985 തസ്തികകള്‍ സൃഷ്ടിച്ചു നിയമനം നടത്തിയിട്ടുണ്ട്. നീതിന്യായ വ്യവസ്ഥയുടെ ശാക്തീകരണത്തിന്റെ ഭാഗമായി പുതുതായി 1990 തസ്തികകളില്‍ പിഎസ്സി വഴി നിയമനം നടത്തിയിട്ടുണ്ട്. പോലീസ് വകുപ്പില്‍ 4933 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. ഈ രംഗത്ത് ഹയര്‍സെക്കന്‍ഡറി തലത്തില്‍ മാത്രം 3540 തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി നല്കി.