തിരുവനന്തപുരം: സൂപ്പ‌ര്‍ സ്പ്രെഡുണ്ടായ പൂന്തുറയില്‍ നിന്ന് പുറത്തേക്ക് പോയവരുട സമ്പ‌ര്‍ക്ക പട്ടിക കണ്ടെത്തല്‍ അതീവ ദുഷ്കരം. സംസ്ഥാനത്തെ സമ്പര്‍ക്ക രോഗബാധിരുടെ അറുപത്തെട്ട് ശതമാനം പേരും തിരുവന്തപുരത്ത്. പൂന്തുറ ഉള്‍പ്പെടുന്ന തീരമേഖലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. ഒരാഴ്ചക്കിടെ 196 പേര്‍ക്കാണ് ഇവിടെ മാത്രം കോവിഡ് പോസിറ്റീവായത്. മാണിക്യവിളാകം, പുത്തന്‍പളളി , വളളക്കടവ്, ബീമാപളളി, ബീമാപളളി ഈസ്ററ്, വലിയതുറ, മുട്ടത്തറ വാര്‍ഡുകളിലും കടുത്ത നിയന്ത്രങ്ങളാണ് നിവിലുളളത്.

റേഷന്‍ വാങ്ങാനും ആശുപത്രി ആവശ്യത്തിനുമല്ലാതെ വീടിനു പുറത്തിറങ്ങുന്നവരെ നിര്‍ബന്ധിതമായി ക്വാറന്റീന്‍ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റും. രോഗ വ്യാപനം വര്‍ധിച്ചാല്‍ ഒരാഴ്ചത്തേയ്ക്ക് പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ഡൗണ്‍ നീട്ടിയേക്കും. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കും ബേക്കറിക്കടക്കാരനും കെ എസ് ആര്‍ ടി സി സ്റ്റേഷന്‍ മാസ്ററര്‍ക്കുമുള്‍പ്പെടെ രോഗം സ്ഥിരീകരിച്ചതിനേത്തുടര്‍ന്ന് എല്ലാ വാര്‍ഡുകളും കണ്‍ടെയിന്റ്മെന്റ് സോണായ ആര്യനാടും സമൂഹവ്യാപനത്തിന്റെ ഭീതിയിലാണ്.

കന്യാകുമാരിയില്‍ നിന്നെത്തിച്ച മത്സ്യം വില്‍പ്പനക്കായി കൊണ്ടുപോയവരിലൂടെ പുറത്തും രോ​ഗവ്യാപനമുണ്ടായോ എന്നതാണ് ആശങ്ക. വരാനിരിക്കുന്ന രണ്ടാഴ്ച നി‌ര്‍ണായകമാണെന്നാണ് വിലയിരുത്തല്‍. പൂന്തുറ മേഖലയില്‍ ഇന്നലെ രോഗമുണ്ടായവരില്‍ 12 പേര്‍ മത്സ്യത്തൊഴിലാളികളും വില്‍പ്പനക്കാരുമാണ്. തിരക്കേറിയ മാര്‍ക്കറ്റിലെത്തി പൂന്തുറയ്ക്ക് പുറത്തുള്ളവരും മീന്‍ വാങ്ങിയിട്ടുണ്ട്. വില്‍പ്പനക്കായി പലരും മത്സ്യം പുറത്തേക്ക് കൊണ്ടു പോയിട്ടുമുണ്ട്. ഇത് ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ വ്യാപനത്തിന് വഴിയൊരുക്കുമോയെന്നതാണ് ആശങ്ക. ഈ സമ്ബര്‍ക്ക പട്ടിക കണ്ടെത്താനാണ് തീവ്രശ്രമം ന‍ടക്കുന്നത്.

പ്രതിദിനം 500 ആന്റിജന്‍ ടെസ്റ്റുകള്‍ പൂന്തുറ മേഖലയില്‍ മാത്രം നടത്തുന്നുണ്ട്. സംസ്ഥാനത്ത് കോവിഡ് ചികിത്സാ പ്രോട്ടോക്കോളില്‍ ആദ്യം മാറ്റമുണ്ടാകുന്നതും പൂന്തുറയിലാകും. നിരവധി പേരിലേക്ക് രോഗം പകരുമെന്ന് കണക്കാക്കിയിരിക്കെ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റുന്നില്ല. ലക്ഷണമില്ലാത്തവരെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്കാണ് മാറ്റുന്നത്. ജില്ലയില്‍ ഇതിനോടകം രോഗികള്‍ 300 കടന്നു. രോഗികളുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ധനവ് തുടര്‍ന്നാല്‍ ചികിത്സാ രീതിയില്‍ മാറ്റം ആലോചിക്കും. നിയന്ത്രണം നിലനില്‍ക്കുന്ന മേഖലകള്‍ക്ക് പുറത്തും വ്യാപനം നടക്കുന്നതും ആശങ്ക വര്‍ധിപ്പിക്കുകയാണ്. വട്ടപ്പാറ, മണക്കാട്, പാച്ചല്ലൂര്‍, കടകംപള്ളി എന്നീ മേഖലകളില്‍ കഴിഞ്ഞ ദിവസം രോഗം റിപ്പോര്‍ട്ട് ചെയ്തു. പലതിനും ഉറവിടമില്ല.