കൊച്ചി: അമിത വേഗതയിലെത്തിയ കാർ സ്കൂട്ടർ യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. പത്രവിതരണക്കാരായ അച്ഛനും മകനുമാണ് പരിക്കേറ്റത്. എറണാകുളം പാലാരിവട്ടം ജംഗ്ഷനിലാണ് സംഭവം. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അമിതവേഗതയിലെത്തിയ കാർ നിയന്ത്രണംവിട്ട് വഴിയോരത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ സമയം എതിർദിശയിലേക്ക് പോകാനെത്തിയ സ്കൂട്ടറിനെയും കാർ ഇടിക്കുകയായിരുന്നു. മാമംഗലം സ്വദേശി സുബ്രഹ്മണ്യം മകൻ വിവേക് എന്നിവർക്കാണ് പരിക്കേറ്റത്.

സംഭവത്തിൽ കാർ ഓടിച്ചിരുന്ന 18 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇ‍യാൾക്ക് ലൈസൻസ് ഇല്ലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. വധശ്രമത്തിനും ലൈസൻസില്ലാതെ വാഹനമോടിച്ചതിനുമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്.