കാമുകിയെ ബലാത്സംഗം ചെയ്യുകയും മതം മാറാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തതിന് യുവാവിനെ അറസ്റ്റ് ചെയതു.’ദി കേരള സ്റ്റോറി’ എന്ന ചിത്രം കണ്ടതിന് ശേഷം യുവാവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുവതി എഫ്ഐആര്‍ ഫയല്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.

ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ മതപരിവര്‍ത്തനം നടത്തുന്നത് തടയുന്ന മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമം 2021 പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഖജ്രാന പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ദിനേശ് വര്‍മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പ്രണയ കെണിയില്‍ കുടുക്കുകയായിരുന്നെന്നും ഇരുവരും ഒന്നിച്ച് താമസിച്ച് വരികയായിരുന്നെന്നും ദിനേശ് വര്‍മ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മതം മാറാനായി യുവാവ് തന്നെ മാനസികമായി പീഡിപ്പിക്കുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തുവെന്നും യുവതി പരാതിയില്‍ ആരോപിച്ചു.

‘യുവതിയും യുവാവും അടുത്തിടെ ‘ദി കേരള സ്റ്റോറി’ ചിത്രം കാണാന്‍ പോയിരുന്നതായി യുവതി പറഞ്ഞു. സിനിമ കണ്ടതിന് ശേഷം ഇരുവരും വഴക്കിടുകയും യുവാവ്, യുവതിയെ  ആക്രമിച്ച ശേഷം ഉപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് മെയ് 19 ന് യുവതി പോലീസിനെ സമീപിക്കുകയും എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്തു’ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

യുവാവ് തൊഴില്‍ രഹിതനനാണ്. എന്നാല്‍ പെണ്‍കുട്ടിയ്ക്ക് ഉയര്‍ന്ന വിദ്യാഭ്യാസവും സ്വകാര്യ കമ്പനിയില്‍ ജോലിയുമുണ്ട്. നാല് വര്‍ഷം മുമ്പ് ഒരു കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോഴാണ് യുവതി യുവാവിനെ പരിചയപ്പെട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എല്ലാ ആരോപണങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്നും ദിനേശ് വര്‍മ പറഞ്ഞു.