ന്യൂഡൽഹി: ജമ്മു കശ്മീരിൽ ആൾക്കൂട്ട കൊലപാതകങ്ങൾ അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തെ നിയമം അനുസരിക്കുന്ന ഓരോ പൗരന്റെയും സുരക്ഷയിൽ സർക്കാർ പൂർണമായി പ്രതിജ്ഞാബദ്ധമാണ്. ജമ്മു കശ്മീരിൽ ഭീകരതയെ വേരോടെ പിഴുതെറിയുമെന്നും ജനങ്ങൾ സമാധാനപരമായി ജീവിക്കുന്നത് ഉറപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.

ജമ്മു കശ്മീർ ബിജെപി കോർ ഗ്രൂപ്പിന്റെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രജൗരിയിലെയും പൂഞ്ചിലെയും ഭീകരാക്രമണങ്ങളെ കുറിച്ച് യോഗത്തിൽ ചർച്ചയായി. ജമ്മു കശ്മീർ ബിജെപി നേതാക്കളുമായി കേന്ദ്രഭരണ പ്രദേശത്തെ രാഷ്ട്രീയ സാഹചര്യവും ആഭ്യന്തരമന്ത്രി വിശദമായി ചർച്ച ചെയ്തു.

പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പ്രോക്സി സംഘടനയായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിനെയും ലഷ്‌കറെ ത്വയ്ബയുടെ പ്രോക്സി സംഘടനയായ ടിആർഎഫിനെയും ആഭ്യന്തര മന്ത്രാലയം അടുത്തിടെ നിരോധിച്ചിരുന്നു. ലഷ്‌കർ-ഇ-തൊയ്ബയുടെ അർബാസ് അഹമ്മദ് മിർ, ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു കശ്മീരിലെ ഇജാസ് അഹമ്മദ്, ലഷ്‌കർ കമാൻഡർ മുഹമ്മദ് അമീൻ എന്നിവരെ ആഭ്യന്തര മന്ത്രാലയം യുഎപിഎ പ്രകാരം തീവ്രവാദികളായി പ്രഖ്യാപിച്ചു. 

ആഭ്യന്തര മന്ത്രാലയം നിരോധിച്ച രണ്ട് പ്രോക്സി സംഘടനകളുടെയും പേരുകൾ സാധാരണ പൗരന്മാരെ കൊലപ്പെടുത്തുന്ന സംഭവങ്ങളിൽ ഉയർന്നുവന്നിരുന്നു. നോട്ട് നിരോധനത്തിന് ശേഷം ടിആർഎഫ് കശ്മീരി പണ്ഡിറ്റുകളുടെ പേരുകൾ പുറത്തുവിടുകയും അവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.