വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഒഡീഷ ഹൈക്കോടതി. ഒരു ബലാത്സംഗക്കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി പരാമര്‍ശം. ഒരു സ്ത്രീയുടെ സമ്മതത്തിന്റെ അടിസ്ഥാനത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍, പ്രതികള്‍ക്കെതിരെ ബലാത്സംഗം എന്ന ക്രിമിനല്‍ നിയമം ഉപയോഗിക്കാനാവില്ലെന്നും കോടതി പറഞ്ഞു. 

ജസ്റ്റിസ് സഞ്ജിബ് പാനിഗ്രാഹിയുടെ അധ്യക്ഷനായ ബെഞ്ചാണ് കേസിന്റെ വാദം കേട്ടത്. ഐപിസി 375 പ്രകാരം ക്രോഡീകരിച്ചിട്ടുള്ള ബലാത്സംഗത്തിന്റെ വിഭാഗത്തില്‍ പെടാത്തതിനാല്‍ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമായി കണക്കാക്കുന്നത് തെറ്റാണെന്ന് തോന്നുന്നുവെന്ന് വാദം കേള്‍ക്കുന്നതിനിടെ ബെഞ്ച് പറഞ്ഞു. കേസില്‍ പ്രതിക്ക് കീഴ്‌ക്കോടതിയില്‍ സോപാധിക ജാമ്യം നല്‍കാനും ഉത്തരവായി. ഇതോടൊപ്പം പ്രതികള്‍ അന്വേഷണ നടപടികളില്‍ സഹകരിക്കുമെന്നും ഇരയെ ഭീഷണിപ്പെടുത്താന്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ഒരു സ്ത്രീയുടെ സമ്മതത്തോടെ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍, ആ കേസിലെ പ്രതികള്‍ക്കെതിരെ ഐപിസി 375 ഉപയോഗിക്കാനാകില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. അതേസമയം,  പ്രതികള്‍ക്കെതിരെ മറ്റ് ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും കോടതി പറഞ്ഞു.  

വിവാഹ വാഗ്ദാനം നല്‍കി ഭോപ്പാലില്‍ നിന്നുള്ള യുവതിയുമായി യുവാവ് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതാണ് കേസിന്റെ തുടക്കം. തുടര്‍ന്ന് പ്രതി ഒളിവില്‍ പോയി. ഇരയുടെ പരാതിയില്‍ ലോക്കല്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കീഴ്‌ക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഒഡീഷ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. വിവാഹവാഗ്ദാനം നല്‍കി സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി പറഞ്ഞു.