ആമസോൺ സ്ഥാപകനും ലോകകോടീശ്വരനുമായ ജെഫ് ബെസോസിന് തന്റെ ആസ്തിയിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 675 ദശലക്ഷം ഡോളർ. 18,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഇ-കൊമേഴ്‌സ് ഭീമൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബെസോസിന് വൻ തിരിച്ചടിയുണ്ടായത്.

ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിന് ശേഷം ആമസോണിന്റെ ഓഹരികൾ കൂപ്പുകുത്തുകുയായിരുന്നു. പിന്നാലെ, ലോകത്തിലെ ആറാമത്തെ ഏറ്റവും വലിയ ധനികനായ ബെസോസിന്റെ ആസ്തി 106 ബില്യൺ ഡോളറായി കുറയുകയും ചെയ്തു. 2022ൽ ആമസോണിന് വിപണി മൂലധനത്തിൽ 834 ബില്യൺ ഡോളറാണ് നഷ്ടമായത്.

കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കാരണമുള്ള പിരിച്ചുവിടൽ, 18,000 തൊഴിലാളികളെ ബാധിച്ചേക്കുമെന്ന് ഇ-കൊമേഴ്‌സ് ഭീമൻ ബുധനാഴ്ച പറഞ്ഞിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയും ദ്രുതഗതിയിലുള്ള നിയമനങ്ങളുമാണ് ഈ നീക്കത്തിന് പിന്നിലെന്ന് സിഇഒ ആൻഡി ജാസി പറഞ്ഞു.

സമീപ മാസങ്ങളിലായി സമ്പന്നരുടെ പട്ടികയിൽ ബെസോസ് നിരവധി സ്ഥാനങ്ങൾ പിന്നോട്ട് പോവുകയുണ്ടായി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇന്ത്യൻ വ്യവസായിയും രാജ്യത്തെ ഏറ്റവും വലിയ ധനികനുമായ ഗൗതം അദാനി ആമസോണിന്റെ ബെസോസിനെ പിന്തള്ളി ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായി മാറിയിരുന്നു.