ശബരിമല: വലിയ ഭക്തജന പ്രവാഹം മുന്നില്‍ കണ്ട് മകരവിളക്കിന് സന്നിധാനത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുവാൻ എ ഡി എം പി വിഷ്ണുരാജിന്‍റെ അധ്യക്ഷതയില്‍ സന്നിധാനത്ത് ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
ജനുവരി 11 മുതല്‍ ദര്‍ശനത്തിന് എത്തുന്നതില്‍ ഒരു വിഭാഗം തീര്‍ഥാടകര്‍ മകരവിളക്കിന് ശേഷം മലയിറങ്ങുകയാണ് പതിവ്. ഇത് മുന്നിൽ കണ്ട് കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യങ്ങൾ ആണ് ഒരുക്കുന്നത്. തീപിടുത്തം തടയാന്‍ തീര്‍ഥാടകര്‍ കാടിന്‍റെ പരിസരങ്ങളിൽ പാചകം ചെയ്യുന്നത് തടയുവാൻ തീരുമാനിച്ചു. പാചകത്തിനായി വലിയ പാത്രങ്ങള്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ല. ഇതിന്‍റെ ഭാഗമായി സന്നിധാനത്തേക്കുള്ള ട്രാക്ടറുകള്‍ ഉള്‍പ്പടെ പരിശോധിക്കും. പാചകം ചെയ്യാന്‍ ആവശ്യമായ പാത്രങ്ങള്‍ സന്നിധാനത്തെ കടകളില്‍ നിന്നും വില്‍പ്പന നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും.ഫയര്‍ഫോഴ്‌സ്, ദേവസ്വം, പോലീസ്, റവന്യു എന്നീ വിഭാഗങ്ങളുടെ സംയുക്ത പരിശോധനകൾ ഉണ്ടാവും. സന്നിധാനത്തും തീർത്ഥാടന വഴികളിലെ വിവിധ പോയിന്റുകളിലും കൂടുതല്‍ അംബുലന്‍സ് സൗകര്യം ഒരുക്കും.
ഒരേസമയം കൂടുതല്‍ പേര്‍ക്ക് അടിയന്തര ചികിത്സ നല്‍കാനുള്ള സംവിധാനങ്ങൾ വിവിധ സ്ഥലങ്ങളിൽ ഏർപ്പെടുത്തും. ഇതിനായി താല്‍ക്കാലിക ആശുപത്രിയാക്കാന്‍ സാധിക്കുന്ന സ്ഥലങ്ങള്‍ മുൻ കൂട്ടി കണ്ടെത്തി ക്രമീകരണങ്ങൾ ചെയ്യും. മകരജ്യോതി കണ്ട് ഭക്തര്‍ കൂട്ടത്തോടെ മടങ്ങുമ്പോള്‍ അപകടങ്ങളുണ്ടാകുന്നത് ഒഴിവാക്കാന്‍ പോലീസ് ഉച്ചഭാഷിണിയിലൂടെ വിവിധ ഭാഷകളിൽ പ്രധാന തീർത്ഥാടക പോയിൻറുകളിൽ നിര്‍ദേശങ്ങള്‍ നല്‍കും.
ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സ്‌പെഷല്‍ ഓഫീസര്‍ വി എസ് അജി, അസി. സ്‌പെഷ്യല്‍ ഓഫീസര്‍ തപോഷ് ബസ്മതരി, ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര്‍, ആര്‍ എ ഫ് ഡെപ്യുട്ടി കമാന്‍ഡന്റ് ജി. വിജയന്‍, വിവിധ വകുപ്പുതല ഉദ്യോസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.