ചെന്നൈ-എഗ്മൂര്‍- ഗുരുവായൂര്‍ എക്സ്പ്രസില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചെന്നൈ വേളാച്ചേരിയില്‍ താമസിക്കുന്ന സതീഷ് ബാബുവാണ് പിടിയിലായത്. ഇയാളുമായി പിണങ്ങിക്കഴിയുന്ന ഭാര്യയെ പേടിപ്പിക്കാന്‍ വേണ്ടിയാണ് വ്യാജ ബോംബ് ഭീഷണി മുഴക്കിയതെന്ന് പൊലീസിനോട് സമ്മതിച്ചു. 

ഈ മാസം 26ന് ആണ് കേസിനാസ്പദമായ സംഭവം. ഗുരുവായൂര്‍ എക്സ്പ്രസില്‍ ചെന്നൈയിലേക്കു പോകുകയായിരുന്നു സതീഷ് ബാബുവിന്റെ ഭാര്യ. രാത്രി ഏഴരയോടെ ഇയാള്‍ റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ബോംബ് ഭീഷണി മുഴക്കി. പിന്നാലെ ട്രെയിന്‍ താംബരം സ്‌റ്റേഷനിലെത്തിയപ്പോള്‍ പിടിച്ചിട്ടു. മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കി ട്രെയിനില്‍ പരിശോധന നടത്തി. എന്നാല്‍ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു. യാത്രക്കാരെ മറ്റൊരു ട്രെയിനിലാണ് ചെന്നൈയിലേക്ക് കയറ്റിവിട്ടത്. ഇതിനിടെ ഇയാളുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലാവുകയായിരുന്നു.