ന്യൂഡൽഹി: മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ തോൽവിയെ തുടർന്ന് ബിജെപി ഡൽഹി അധ്യക്ഷൻ അദേഷ് ഗുപ്ത രാജിവെച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് അദേഷ് ഗുപ്ത പദവി ഒഴിഞ്ഞത്. കേന്ദ്ര നേതൃത്വം ആദേശ് ഗുപ്തയുടെ രാജി അംഗീകരിച്ചു. ഡൽഹി യൂണിറ്റിൻ്റെ ഉപാധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവയ്ക്ക് താൽക്കാലിക പ്രസിഡൻ്റിൻ്റെ ചുമതല കൂടി നൽകി.

ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയത്തിൻ്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുകയാണെന്നും ദേശീയ അധ്യക്ഷന് രാജിക്കത്ത് കൈമാറിയെന്നും അദേഷ് ഗുപ്ത ടൈംസ് ഓഫ് ഇന്ത്യയോടു പ്രതികരിച്ചു. ബിജെപി മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. പാർട്ടിയുടെ വോട്ട് ശതമാനം വർധിച്ചു. നേരിയ ഭൂരിപക്ഷത്തിനാണ് വിജയം നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. 15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് ആം ആദ്മി പാർട്ടി ഡൽഹി മുനിസിപ്പൽ കോർപറേഷൻ പിടിച്ചെടുത്തത്. ഡൽഹിയിലെ മൂന്ന് കോർപ്പറേഷനുകളും ഏകീകരിച്ച ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ബിജെപിക്ക് അടിതെറ്റിയത്.

250 വാർഡുകളിൽ നടന്ന തെര‍ഞ്ഞെടുപ്പിൽ 134 സീറ്റുകളിൽ എഎപി വിജയിച്ചു. ബിജെപിക്കു 104 സീറ്റുകളിലാണ് വിജയിക്കാനായത്. കോൺഗ്രസ് ഒൻപതു സീറ്റുകളിലേക്കു ഒതുങ്ങി. മറ്റുള്ളവർ മൂന്നിടത്തും വിജയിച്ചു. 2017 ൽ 270 ൽ 181 വാർഡുകൾ പിടിച്ചാണ് ബിജെപി കോർപറേഷൻ ഭരണം നിലനിർത്തിയിരുന്നത്. അന്ന് എഎപിക്ക് 48 സീറ്റ് മാത്രമാണ് നേടാനായിരുന്നത്.

ബിജെപിക്കേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ ഡൽഹി ഘടകത്തിൽ നേതൃമാറ്റം വേണമെന്ന ആവശ്യമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ടെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടന്ന തദ്ദേശ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും പാർട്ടി തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇതും നേതൃമാറ്റം ആഗ്രഹിക്കുന്നവർ ഉന്നയിച്ചതായാണ് സൂചന. 2020 ജൂണിനാണ് ബിജെപി ഡൽഹി ഘടകത്തിൻ്റെ അധ്യക്ഷനായി അദേഷ് ഗുപ്തയെ നിയമിക്കുന്നത്.