കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഓട്ടോറിക്ഷ സർവീസ് നടത്തുകയെന്നത് മൗലികാവകാശമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ കൊണ്ടുവരാൻ നിയന്ത്രണമില്ലാതെ സർവീസ് നടത്താൻ അനുവദിക്കണമെന്ന ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അനു ശിവരാമൻ ഇക്കാര്യം വ്യക്തമാക്കിയത്. അങ്കമാലി സ്വദേശി പി.കെ. രതീഷ് അടക്കമുള്ളവരായിരുന്നു ഹർജിക്കാർ.

വിമാനത്താവള അതോറിറ്റിക്ക് ഓട്ടോസർവീസ് നിയന്ത്രിക്കാനുള്ള അധികാരമില്ലെന്നതടക്കമുള്ള വാദമായിരുന്നു ഹർജിക്കാർ ഉന്നയിച്ചത്. മോട്ടോർവാഹന പെർമിറ്റുള്ളതിനാൽ വിമനത്താവളത്തിലെത്തി യാത്രക്കാരെ കയറ്റുന്നത് വിലക്കാനാകില്ലെന്നും വാദിച്ചു.

എന്നാൽ, വിമാനത്താവളം നിയന്ത്രിതമേഖലയാണെന്നും നിയന്ത്രണത്തെ ചോദ്യംചെയ്യാനാകില്ലെന്നും കൊച്ചി എയർപോർട്ട് അതോറിറ്റി വാദിച്ചു. ഈ വാദം അംഗീകരിച്ച കോടതി വിമാനത്താവളങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ നിയമപരമായ അവകാശമുണ്ടെന്ന് വിലയിരുത്തിയാണ് ഹർജി തള്ളിയത്.