നടൻ കൊച്ചു പ്രേമൻ (68) അന്തരിച്ചു. ശനിയാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോമഡി റോളുകളിലൂടെയാണ് അദ്ദേഹം കൂടുതൽ പ്രശസ്തനായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഇന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

നാടകത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തുന്നത്. ഏഴു നിറങ്ങൾ ആണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. 1996-ൽ പുറത്തിറങ്ങിയ ദില്ലിവാല രാജകുമാരൻ എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിൽ സജീവമായത്. തിരുവനന്തപുരം ജില്ലയിലെ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിൻ്റെയും മകനായി 1955 ജൂൺ ഒന്നിനായിരുന്നു ജനനം.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി നാടകമെഴുതി സംവിധാനം ചെയ്യുന്നത്. അത് വിജയകരമായതിനെ തുടർന്ന് ഉഷ്ണരാശി എന്ന രണ്ടാമത്തെ നാടകവും രചിച്ചു. ആകാശവാണിയിലെ ഇതളുകൾ എന്ന പരിപാടിയിലൂടെയാണ് നാടകങ്ങൾ സംപ്രേക്ഷണം ചെയ്തത്. സ്കൂൾ പഠനത്തിനു ശേഷമാണ് നാടകത്തെ ഗൗരവമായി കാണാൻ തുടങ്ങിയത്. തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എൻ.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തിൽ അഭിനയിച്ചതോടെയാണ്.

ഇതിനു ശേഷം ഗായത്രി തീയേറ്റേഴ്സിൻ്റെ അനാമിക എന്ന നാടകത്തിലും തുടർന്നഭിനയിച്ചു. പിന്നീട് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം നാടക സമിതികൾക്ക് വേണ്ടിയും പ്രവർത്തിച്ചു.
കേരള തീയേറ്റേഴ്സിൻ്റെ അമൃതം ഗമയാ, വെഞ്ഞാറമൂട് സംഘചേതനയുടെ സ്വാതി തിരുനാൾ, ഇന്ദുലേഖ, രാജൻ.പി.ദേവിൻ്റെ ആദിത്യമംഗലം ആര്യവൈദ്യശാല എന്നീ നാടകങ്ങൾ അദ്ദേഹത്തിന് നിരവധി ആരാധകരെ നേടികൊടുത്തു.

പ്രശസ്ത സംവിധായകൻ ജെ. സി കുറ്റിക്കാടാണ് അദ്ദേഹത്തിന് സിനിമയിൽ അവസരം നൽകിയത്. സംവിധായകൻ രാജസേനനൊപ്പമാണ് ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തത്. എട്ടോളം സിനിമകൾ രാജസേനനൊപ്പം ചെയ്തിട്ടുണ്ട്. 1997 ൽ പുറത്തിറങ്ങിയ ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു. 1997-ൽ റിലീസായ ഗുരു എന്ന ചിത്രത്തിലെ അഭിനയം ഹാസ്യം മാത്രമല്ല ക്യാരക്ടർ റോളും തനിക്ക് ഇണങ്ങുമെന്ന് കൊച്ചു പ്രേമൻ തെളിയിച്ച ചിത്രം കൂടിയായിരുന്നു. തിളക്കം എന്ന ചിത്രത്തിലെ വെളിച്ചപ്പാടിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതിനെ തുടർന്ന് മലയാള സിനിമയിൽ തിരക്കുള്ള നടനായി അദ്ദേഹം മാറി.

2016-ൽ പുറത്തിറങ്ങിയ ലീല എന്ന ചിത്രത്തിലെ കഥാപാത്രത്തിന് ഏറെ വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടതായി വന്നു. സിനിമ കൂടാതെ ടെലി-സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. സിനിമ-സീരിയൽ താരമായ ഗിരിജയാണ് ഭാര്യ. ഏക മകൻ ഹരികൃഷ്ണൻ.