ദോഹ: ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ചരിത്രം കുറിച്ച് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അഞ്ച് ലോകകപ്പുകളിലും ഗോൾ നേടുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. ഗ്രൂപ്പ് എച്ചിൽ ഘാനയ്ക്കെതിരായ ആദ്യ മത്സരത്തിലെ 65-ാം മിനിറ്റിലാണ് താരം വലകുലുക്കിയത്. പെനാൽറ്റിയിൽ നിന്നാണ് ഗോളടിച്ചത്.

2006, 2010, 2014, 2018 വർഷങ്ങളിൽ നടന്ന ലോകകപ്പുകളിൽ റൊണാൾഡോ ഗോൾ നേടിയിരുന്നു. 2022 ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ഗോളടിച്ചുകൊണ്ട് റൊണാൾഡോ പുതിയ ചരിത്രമെഴുതി. സൂപ്പർതാരങ്ങളായ ലയണൽ മെസ്സി, മിറോസ്ലാവ് ക്ലോസെ, പെലെ, ഉവ് സീലർ എന്നിവർ നാല് ലോകകപ്പുകളിൽ ഗോൾ നേടിയിരുന്നു. ഈ റെക്കോർഡാണ് പഴങ്കഥയായത്.

ലോകകപ്പിൽ 18 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളായി താരത്തിന്റെ സമ്പാദ്യം. രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം കൂടിയാണ് റൊണാൾഡോ.