തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ നടുറോഡിൽ സർക്കാർ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. കുഞ്ചാലുംമൂട് സ്വദേശികളായ അഷ്‌കർ, അനീഷ് എന്നിവരാണ് മർദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു. ഇരുവരും ഒളിവിലാണ്. ഇരുചക്ര വാഹനത്തിന്റെ ഹോൺ മുഴക്കിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

സിഗ്നലിൽ ഹോൺ മുഴക്കിയെന്ന് ആരോപിച്ചാണ് കൃഷി വകുപ്പിലെ ജീവനക്കാരനായ പ്രദീപിനെ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ ചേർന്ന് മർദ്ദിച്ചത്. ഹോൺ മുഴക്കിയത് താനല്ലെന്ന് പലവട്ടംപറഞ്ഞിട്ടും പ്രദീപിനെ മർദ്ദിക്കുകയായിരുന്നു. വാഹനം തകർക്കുകയും നിലത്തിട്ട് മർദ്ദിക്കുകയും ചെയ്തുവെന്ന് പ്രദീപ് പറഞ്ഞു. 

അതേസമയം സംഭവത്തിൽ പ്രദീപ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല. ഇന്ന് രാവിലെ ട്രാഫിക് സിഗ്നലിലെ സിസിടി ദൃശ്യങ്ങൾ അടക്കം പുറത്തുവന്നതിന് പിന്നാലെയാണ് പോലീസ് കേസെടുക്കുന്നത്. അഷ്‌കറിനും അനീഷിനും എതിരെ വധശ്രമത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.