ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ സുപ്രീംകോടതി വിട്ടയച്ചതിന് പിന്നാലെ തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ വിമര്‍നവുമായി നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്‍ഹാസന്‍. ‘ 2018 ല്‍ മന്ത്രിസഭ പാസാക്കിയ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചിരുന്നെങ്കില്‍ ആറുപേരുടെ മോചനത്തിനുണ്ടായ നാലുവര്‍ഷത്തെ കാലതാമസം ഒഴിവാക്കാമായിരുന്നു,’ എന്നും കമല്‍ഹാസന്‍ ട്വീറ്റില്‍ കുറിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ ഇടപെടുന്ന ഗവര്‍ണര്‍മാര്‍ക്കുള്ള പാഠമാണ് സുപ്രീം കോടതിയുടെ വിധിയെന്നും അദ്ദേഹം പറഞ്ഞു. നിയുക്ത സ്ഥാനങ്ങളിലുള്ളവര്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്‍ ഉള്‍പ്പെടെയുള്ള ആറ് പ്രതികളെയും വിട്ടയക്കാന്‍ സുപ്രീം കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. മറ്റൊരു പ്രതിയായ എജി പേരറിവാളനെ വിട്ടയച്ച മുന്‍ ഉത്തരവ് ഇവര്‍ക്കും ബാധകമാണെന്ന് ഉത്തരവ് ചൂണ്ടിക്കാട്ടി. ആറു പ്രതികളും കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ശിക്ഷ അനുഭവിച്ചതായി കണക്കാക്കിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതി അവരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.