ചെന്നൈ: ബിരിയാണിയുടെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി. ചെന്നൈയിലെ അയനാവരം ടാഗോര്‍ നഗറിലെ തേര്‍ഡ് സ്ട്രീറ്റിലെ താമസക്കാരായ പത്മാവതി( 65)യെ കരുണാകരനാണ് (75) തീകൊളുത്തി കൊന്നത്.  നവംബര്‍ 7നായിരുന്നു സംഭവം. പൊലീസ് പറയുന്നതനുസരിച്ച്‌,റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വിരമിച്ച ജീവനക്കാരനാണ് കരുണാകരന്‍. കരുണാകരനും പത്മാവതിയും തനിച്ചായിരുന്നു താമസം.

നവംബര്‍ 7ന് വൈകീട്ടാണ് കരുണാകരന്‍ വീട്ടിലേക്ക് ബിരിയാണി വാങ്ങിക്കൊണ്ടു വന്നത്. അത് ഒറ്റയ്ക്ക് കഴിക്കുകയും ചെയ്തു. ഭാര്യ ബിരിയാണി ആവശ്യപ്പെട്ടപ്പോള്‍ ഇരുവരും തമ്മില്‍ വഴക്കായി. വഴക്കനിടെ കരുണാകരന്‍, മണ്ണെണ്ണ എടുത്ത് ഭാര്യയുടെ ദേഹത്ത് ഒഴിച്ച്‌ തീകൊളുത്തി. ദേഹത്ത് തീപിടിച്ച പത്മാവതി നിലവിളിക്കുകയും കരുണാകരനെ കെട്ടിപ്പിടിക്കുകയും ചെയ്തു. ഇത് ഇയാളുടെ ശരീരത്തിലും 50 ശതമാനം പൊള്ളലേല്‍ക്കാന്‍ കാരണമായെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇരുവരുടെയും നിലവിളി കേട്ട് എത്തിയ അയല്‍വാസികളാണ് തീയണച്ചത്. പിന്നീട് ഇവരെ കില്‍പ്പോക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പത്മാവതി നവംബര്‍ 8ന് മരണത്തിന് കീഴടങ്ങി. കരുണാകരന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.