യുഎഇയിലെ  ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ രാമന്തളി സ്വദേശി എം.എന്‍.പി ജലീല്‍ (43) പയ്യന്നൂര്‍ പെരളം സ്വദേശി സുബൈര്‍ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്. ദുബൈ റോഡില്‍ മലീഹ ഹൈവേയില്‍ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇരുവരും കോസ്മെറ്റിക്, ഫാന്‍സി ജ്വല്ലറി നടത്തുകയും ഒമാനിലും യുഎഇയിലും ബിസിനസ്് നടത്തുകയും ചെയ്തുവരികയായിരുന്നു. 25 വര്‍ഷമായി ഇരുവരും മിഡില്‍ ഈസ്റ്റിലുണ്ട്. കഴിഞ്ഞ 16 വര്‍ഷമായി ഫുജൈറയില്‍ താമസക്കാരുമാണ്.

അവര്‍ നല്ല സുഹൃത്തുക്കളായിരുന്നെന്ന് ഫുജൈറയിലെ സാമൂഹിക പ്രവര്‍ത്തകനായ സാബിത്ത് പറഞ്ഞു. ‘ബാല്യകാല സുഹൃത്തുക്കളായ അവരെ ഒന്നിച്ചല്ലാതെ ഒരിക്കലും കണ്ടിട്ടല്ല. അവര്‍ ഒരുമിച്ച് ഒരു ബിസിനസ് ആരംഭിച്ചു, ഇപ്പോള്‍, മരണത്തിലും അവര്‍ ഒരുമിച്ചാണ്’ അദ്ദേഹം പറഞ്ഞു. ജലീലിന്റെ ഭാര്യ ജാസ്മിനയും മക്കളായ മുഹമ്മദ്, ഫാത്തിമ, ജുമാന എന്നിവരും ഫുജൈറ സ്വദേശികളാണ്. ഇരുവരുടെയും മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള പേപ്പര്‍ വര്‍ക്കുകള്‍ നടക്കുകയാണ്.