കോളജ് പഠനകാലത്ത് താനൊരു എസ്എഫ്‌ഐക്കാരനായിരുന്നുവെന്നും പിന്നീട് പാര്‍ട്ടിയില്‍ നിന്ന് മാറി പാര്‍ട്ടിയ്‌ക്കെതിരെ ശബ്ദമുയര്‍ത്താനുണ്ടായ സാഹചര്യമുണ്ടായെന്നും വെളിപ്പെടുത്തി നടന്‍ സുരേഷ് ഗോപി. ഓണ്‍ലുക്കേഴ്‌സ് മീഡിയയുമായുള്ള അഭിമുഖത്തില്‍ മീശ നീട്ടിവളര്‍ത്തിയ തന്റെ ചിത്രത്തെ സിംഹവാലന്‍ കുരങ്ങുമായി താരതമ്യം ചെയ്തുള്ള പോസ്റ്റിന് താന്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് സുരേഷ് ഗോപി ഇക്കാര്യവും വെളിപ്പെടുത്തിയത്.

സൈലന്റ് വാലി ദേശീയ ഉദ്യാനമാകുന്നതിന് മുന്‍പ് നടന്ന കോളജിലെ പ്രതിഷേധങ്ങളെ താനാണ് നയിച്ചിരുന്നതെന്നും, ഈ സമയത്താണ് എസ്എഫ്‌ഐ വിട്ടതെന്നും നടന്‍ പറഞ്ഞു. ‘സൈലന്റ് വാലി എന്ന ഹൈഡാം പ്രോജക്ട് വരുന്നതിനെതിരെ സമരം ചെയ്ത കൊല്ലം ഫാത്തിമാ കോളജില്‍ സുവോളജി ഡിപ്പാര്‍ട്‌മെന്റിലെ എസ്എഫ്‌ഐക്കാരുണ്ട്. ഇതിന്റെ ലീഡറായിരുന്നു ഞാന്‍.

അന്നത്തെ എന്റെ സുഹൃത്തായ ഫൈസി എന്ന നക്‌സലൈറ്റ് പ്രവര്‍ത്തകനാണ് ഇതിന്റെ ആവശ്യമെന്തെന്ന് ഞങ്ങളെ പഠിപ്പിക്കുന്നത്. ശാസ്ത്ര സാഹിത്യ പരിഷത്ത് ഞങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ തന്നു. അന്ന് ഞാന്‍ ഒരു നോട്ടീസ് ബോര്‍ഡ് ഉണ്ടാക്കി സുവോളജി ഡിപ്പാര്‍ട്‌മെന്റില്‍ വച്ചു, സുവോളജി ഡിപ്പാര്‍ട്‌മെന്റിന്റെ സെക്രട്ടറിയായി. എസ്എഫ്‌ഐ ആയിരുന്ന ഞാന്‍ അതില്‍ നിന്ന് മാറി സ്വതന്ത്രനായി നിന്ന് പാര്‍ട്ടിക്ക് എതിരെ ജയിച്ചു. പാര്‍ട്ടിയുടെ കഠാര രാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്തി സമരത്തിനെ നയിച്ചു.

സിംഹവാലനെ സംരക്ഷിക്കുന്നതിനായി, സൈലന്റ് വാലിയ്ക്ക് വേണ്ടി സ്വന്തം കൈപ്പടയില്‍ ഇന്ദിരാ ഗാന്ധിയ്ക്ക് കത്തെഴുതി മറുപടി വാങ്ങിച്ച ആളാണ് ഞാന്‍. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.