മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് മുന്‍ എംഎല്‍എ കെ എസ് ശബരിനാഥന്‍ അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് ശബരിനാഥനെ പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന രാവിലെ അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ശംഖുമുഖം പൊലീസാണ് അറസ്റ്റ് ചെയ്തത്.

ശബരിനാഥന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കവെയാണ് അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ സമയവും രേഖകളും ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് കെ എസ് ശബരിനാഥ്.

പ്രതിഷേധം നടത്തിയത് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കെ എസ് ശബരിനാഥന്‍ പറഞ്ഞു. ചോദ്യം ചെയ്യലിനായി വലിയതുറ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നുപ്രതികരണം. ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. സമാധാനപരമായാണ് തങ്ങള്‍ പ്രതിഷേധിച്ചത്. സംഘടന ആലോചിച്ചാണ് സമരം നടത്തിയത്. ഊരിപിടിച്ച വാളുപോയിട്ട് ഒരു പേന പോലുമില്ലാതെ ജനാധിപത്യ മര്യാദകള്‍ പാലിച്ചുകൊണ്ടായിരുന്നു പ്രതിഷേധം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരത്തില്‍ സമാധാനപരമായി നടന്ന പ്രതിഷേധത്തെ വളച്ചൊടിച്ച് വധശ്രമമാക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയാണ്. വിമാനത്തിലെ പ്രതിഷേധത്തില്‍ കേസടുത്തതിലൂടെ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ഭീരുത്വമാണ് വ്യക്തമാകുത്. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് മൂന്നാഴ്ച്ചത്തേക്ക് ഇന്‍ഡിഗോ കമ്പനി വിമാനയാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ അത് മതിയായ ശിക്ഷയല്ലെന്നും ശബരിനാഥന്‍ പറഞ്ഞു.