മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നടന്‍ ദിലീപിന്റെ ഫോണിലേക്ക് 50ലേറെ തവണ വിളിച്ചിട്ടുണ്ടെന്ന് ആരോപണം.

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണക്ക് നല്‍കിയ പരാതിയിലാണ് തൃശൂരിലെ ജനനീതി സംഘടന ആരോപിക്കുന്നത്.
ദിലീപിനെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ എ.ഡി.ജി.പി സന്ധ്യക്കും മറ്റ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക നിര്‍ദേശം ബെഹ്‌റ നല്‍കിയിരുന്നു. ബി.സന്ധ്യ ഡി.ജി.പി ആവാത്തതിന് കാരണം ലോക്‌നാഥ് ബെഹ്‌റ അവരുടെ അവിശ്വാസ്യത ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കത്ത് നല്‍കിയതാണ് എന്നും സംഘടന ആരോപിക്കുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി ജഡ്ജി ഹണി എം.വര്‍ഗീസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കഴിഞ്ഞ ദിവസമാണ് ജനനീതി കത്തയച്ചത്. ജഡ്ജിയെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തണമെന്നാണ് കത്തിലെ ആവശ്യം. സംഘടനയുടെ ചെയര്‍മാന്‍ എന്‍.പദ്മനാഭന്‍, സെക്രട്ടറി ജോര്‍ജ് പുളികുത്തിയില്‍ എന്നിവരാണ് കത്ത് നല്‍കിയത്. ഈ കത്തിലാണ് മുന്‍ ഡി.ജി.പിക്കെതിരെയുള്ള ആരോപണവുമുള്ളത്.
കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ജനനീതി. സുപ്രിം കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജി അഡ്വ.മദന്‍ ബി ലോക്കൂര്‍ സംഘടനയുടെ ഉപദേശക അംഗങ്ങളില്‍ ഒരാളാണ്. അതേ സമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് 30നകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.