നീണ്ടനാളത്തെ ഇടവേളയ്‌ക്ക് ശേഷം സുരേഷ് ഗോപി അമ്മയിലേക്ക് തിരിച്ചെത്തിയത് വാർത്തയായിരുന്നു. അമ്മ യോഗത്തിനെത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങൾ വളരെ വേഗം വൈറലായി. ഇപ്പോഴിതാ അമ്മയിലേക്കുള്ള സുരേഷ് ഗോപിയുടെ തിരിച്ചുവരവിനെ കുറിച്ച് ടിനി ടോം പറഞ്ഞത് ശ്രദ്ധനേടുകയാണ്. സുരേഷ് ഗോപി പുറത്തു നിന്നൊരു സംരക്ഷകൻ തന്നെയായിരുന്നുവെന്ന് ടിനി ടോം പറയുന്നു. സുരേഷ് ഗോപിയുമായി എങ്ങനെ അടുത്തു എന്നതിനെ കുറിച്ചാണ് ടിനി ടോം പറയുന്നത്.

‘ഞാൻ ഡിവൈൻ ശുശ്രൂഷ കേന്ദ്രത്തിൽ പോവാറുണ്ട്. ഇവിടെ ഒരു സിനിമാതാരം വാടകയ്‌ക്ക് താമസിക്കുന്നുണ്ട് എന്ന് പറഞ്ഞത് സുഹൃത്തായിരുന്നു. ജോർജേട്ടനായിരുന്നു അത്. സ്ഫടികം ജോർജ് തന്നെയാണോ ഇത് എന്നായിരുന്നു ഞാൻ ചിന്തിച്ചത്. കിഡ്നി ട്രാൻസ്പ്ലാന്റാണ് വേണ്ടത്. ഇതെവിടെയെങ്കിലും എത്തിക്കണം എന്നുണ്ടായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് രണ്ടുമൂന്ന് പേരെ വിളിച്ചപ്പോൾ അത് അറിയാം എന്ന് പറഞ്ഞ് കട്ട് ചെയ്യുകയായിരുന്നു.

അങ്ങനെയിരിക്കെയാണ് സുരേഷ് ഗോപിയെ കണ്ടത്. എയർപോർട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

സ്ഫടികം ജോർജിന്റെ നമ്പർ തരാൻ പറഞ്ഞു. വെറുതെ ആയിരിക്കുമെന്നാണ് ഞാൻ കരുതിയത്. പിന്നീട് കാര്യങ്ങളെല്ലാം പെട്ടെന്നായിരുന്നു നടന്നത്. അങ്ങനെയാണ് ജോർജേട്ടന്റെ ജീവൻ തിരിച്ചുകിട്ടിയത്. അന്നുമുതൽ ഞാൻ അദ്ദേഹത്തിന്റെ ഫോളോവറാവുകയായിരുന്നു. പ്രതിഫലം കൃത്യമായി വാങ്ങാനും അത് ആളുകളെ സഹായിക്കാനും അദ്ദേഹം മുന്നിലുണ്ട്. ഷൂട്ടിംഗിലൂടെയും ചാനലിലൂടെയുമൊക്കെയായി കിട്ടുന്ന പണം ചാരിറ്റിക്കായി ഉപയോഗിക്കാനുള്ള മനസ് അത് വളരെ വലിയതാണ്.

സുരേഷേട്ടനൊപ്പമുള്ള ഒരു ഫോട്ടോ ഇട്ടപ്പോൾ എന്നെ സംഘിയാക്കി. നല്ലത് ചെയ്യുന്നതാണ് രാഷ്‌ട്രീയം. ഇന്ന രാഷ്‌ട്രീയ പ്രസ്ഥാനം ചെയ്യുന്നത് മാത്രം നല്ലത് എന്ന് ചിന്തിക്കുന്നയാളല്ല ഞാൻ. അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ അംഗീകരിക്കാൻ പലരും മടിയാണ്. അദ്ദേഹത്തിന്റെ മതമോ രാഷ്‌ട്രീയമോ ഒന്നും നോക്കണ്ട, അദ്ദേഹം ചെയ്യുന്ന നന്മകൾ മാത്രം നോക്കിയാൽ മതി. അദ്ദേഹത്തെപ്പോലൊരാൾ അമ്മയ്‌ക്ക് പുറത്ത് നിൽക്കുന്നത് ഒരിക്കലും ശരിയായ കാര്യമല്ല. ഒന്ന് വന്നൂടേയെന്ന് ഞാൻ അദ്ദേഹത്തോട് ചോദിക്കാറുണ്ടായിരുന്നു.

അദ്ദേഹത്തെ വേദനിപ്പിച്ച ഒത്തിരി സംഭവങ്ങളുണ്ട് അന്നത്തെ കമ്മിറ്റി അങ്ങനെ ചെയ്തെങ്കിൽ ഇന്നത്തെ ടീം അത് തിരുത്താനും നഷ്ടപരിഹാരം കൊടുക്കാനും തയ്യാറാണ്. കാലം കാത്തുവെച്ച കാവ്യനീതിയാണ്. ശ്വേത മേനോനും ഞാനുമൊക്കെയാണ് അദ്ദേഹത്തെ കൺവിൻസ് ചെയ്തത്. അങ്ങനെയാണ് അദ്ദേഹം അമ്മയിലേക്ക് വന്നതും ഞങ്ങൾക്കെല്ലാം ഉണർവ് തന്നതും. മമ്മൂട്ടി , മോഹൻലാൽ, സുരേഷ് ഗോപി എന്നേ പറയാറുള്ളൂ. ഇവരുടെ കുടക്കീഴിൽ നിൽക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതൊരു കുടുംബമാണ്. സിനിമയിലെ എല്ലാവരും അദ്ദേഹത്തിന്റെ വരവ് ആഗ്രഹിച്ചു. എന്താണ് സുരേഷ് ഗോപിയെന്ന് എല്ലാവരും മനസിലാക്കണം.’ ടിനി ടോം പറഞ്ഞു.