ജയ്പുർ: രാജസ്ഥാനിൽ ഒന്നര വർഷത്തിലേറെ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനു വിരാമമായി. മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ അനുയായികളായ അഞ്ചു പേരെ ഉൾപ്പെടുത്തി രാജസ്ഥാൻ മന്ത്രിസഭ വികസിപ്പിച്ചു. 15 പുതിയ മന്ത്രിമാരാണ് ഇന്നലെ ഗവർണർ കൽരാജ് മിശ്ര മുന്പാകെ സത്യപ്രതിജ്ഞ ചെയ്തത്. ഇവരിൽ 11 പേർക്കു കാബിനറ്റ് പദവി ലഭിച്ചു. നാലു പേർ സഹമന്ത്രിമാരാണ്. മന്ത്രിമാരിൽ 12 പേർ പുതുമുഖങ്ങളാണ്. ഇതോടെ രാജസ്ഥാൻ മന്ത്രിസഭയുടെ അംഗബലം 30 ആയി ഉയർന്നു.
2018ൽ അധികാരമേറ്റ അശോക് ഗെഹ്ലോട്ട് സർക്കാർ നടത്തിയ ആദ്യ മന്ത്രിസഭാ വികസനമാണിത്. മുൻ മന്ത്രിസഭയിലുണ്ടായിരുന്ന ഗോവിന്ദ് സിംഗ് ദോതസാര, ഹരീഷ് ചൗധരി, രഘു ശർമ എന്നിവരുടെ രാജി ഗവർണർ സ്വീകരിച്ചു. ഒരാൾക്ക് ഒരു പദവി മാനദണ്ഡപ്രകാരമാണ് ഇവർ രാജിവച്ചത്. രഘു ശർമ ഗുജറാത്തിന്റെയും ഹരീഷ് ചൗധരി പഞ്ചാബിന്റെയും ചുമതലയുള്ള എഐസിസി നേതാക്കളാണ്. ഗോവിന്ദ് ദോതസര രാജസ്ഥാൻ പിസിസി അധ്യക്ഷനാണ്.
സഹമന്ത്രിമാരായ മമത ഭൂപേഷ്, ടിക്കാറാം ജുല്ലി, ഭജൻ ലാൽ ജാതവ് എന്നിവരെ കാബിനറ്റ് പദവിയിലേക്ക് ഉയർത്തി. മൂവരും പട്ടികജാതി വിഭാഗക്കാരാണ്. പുതിയ മന്ത്രിമാരിൽ നാലുപേർ പട്ടികജാതിക്കാരും മൂന്നുപേർ പട്ടികവർഗക്കാരുമാണ്.
ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത വിശ്വവേന്ദ്ര സിംഗ്, രമേഷ് മീണ, ഹേമറാം ചൗധരി എന്നീ കാബിനറ്റ് മന്ത്രിമാരും ബ്രിജേന്ദ്ര ഓല, മുരാരി മീണ എന്നീ സഹമന്ത്രിമാരും സച്ചിൻ പൈലറ്റിന്റെ ഉറ്റ അനുയായികളാണ്. കഴിഞ്ഞ വർഷം സച്ചിന്റെ അനുയായികളായ 18 എംഎൽഎമാർ ഗെഹ്ലോട്ട് സർക്കാരിനെതിരേ വിമതനീക്കം നടത്തിയിരുന്നു. തുടർന്ന് വിശ്വവേന്ദ്ര സിംഗിനെയും രമേഷ് മീണയെയും മന്ത്രിസ്ഥാനത്തുനിന്നു ഗെഹ്ലോട്ട് പുറത്താക്കി.
ബിഎസ്പിയിൽനിന്നു കോൺഗ്രസിൽ ചേർന്ന ആറ് എംഎൽഎമാരുടെ നേതാവായ രാജേന്ദ്ര സിംഗ് ഗുഡയെ സഹമന്ത്രിയാക്കി. സ്വതന്ത്ര എംഎൽഎമാർക്ക് മന്ത്രിസ്ഥാനം നല്കിയിട്ടില്ല. ഇവർക്ക് പാർലമെന്ററി സെക്രട്ടറി പദവി നല്കുമെന്നാണു സൂചന. ബിഎസ്പിയിൽനിന്നെത്തിയ ഏതാനും പേർക്കും പാർലമെന്ററി സെക്രട്ടറിപദവി നല്കുമെന്നു റിപ്പോർട്ടുണ്ട്.
സച്ചിൻപക്ഷക്കാരെ ഉൾപ്പെടുത്തിയതോടെ മൂന്നു വർഷം പൂർത്തിയാകുന്ന അശോക് ഗെഹ്ലോട്ട് മന്ത്രിസഭയ്ക്കുള്ള ഭീഷണി നീങ്ങി. സച്ചിൻപക്ഷക്കാരെ മന്ത്രിമാരാക്കണമെന്നു ഹൈക്കമാൻഡും ഗെഹ്ലോട്ടിനോടു നിർദേശിച്ചിരുന്നു. കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും സച്ചിൻ പൈലറ്റുമായി ഏറെ അടുപ്പമുള്ളവരാണ്. ബിജെപി കേന്ദ്ര നേതൃത്വത്തിന് അനഭിമതയായ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ നിലപാടാണ് ഗെഹ്ലോട്ട് സർക്കാരിനെതിരേയുള്ള ബിജെപിയുടെ നീക്കങ്ങൾക്കു തടയിട്ടത്. ഗെഹ്ലോട്ട് സർക്കാരിനെ വീഴ്ത്താൻ വസുന്ധരയ്ക്കു താത്പര്യമില്ലായിരുന്നു.
ഈയിടെ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ രണ്ടു മണ്ഡലങ്ങളും കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ ജയിച്ചു. ഒരെണ്ണം ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്നു. ഒരു മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി രണ്ടാമത്തെ മണ്ഡലത്തിൽ നാലാം സ്ഥാനത്തായി.
വനിതാ മന്ത്രിമാർ മൂന്ന്
രണ്ടു പുതിയ വനിതാ മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തിയതോടെ രാജസ്ഥാനിൽ വനിതാ മന്ത്രിമാരുടെ എണ്ണം മൂന്നായി. മന്ത്രിയായിരുന്ന മമത ഭൂപേഷിനെ കാബിനറ്റ് പദവിയിലേക്ക് ഉയർത്തി. ശകുന്തള റാവത്ത്, സാഹിദ എന്നിവരാണു പുതിയ വനിതാ മന്ത്രിമാർ. 108 കോൺഗ്രസ് എംഎൽഎമാരിൽ 15 പേർ വനിതകളാണ്.
സന്തോഷം: സച്ചിൻ
താൻ ഉയർത്തിയ വിഷയങ്ങളിൽ നടപടിയുണ്ടായതിൽ സന്തോഷമുണ്ടെന്നു സച്ചിൻ പൈലറ്റ് പറഞ്ഞു. മന്ത്രിസഭാ വികസനം സമഗ്രമാണ്. നാലു ദളിതരെ കാബിനറ്റിൽ ഉൾപ്പെടുത്തി. ആദിവാസി, വനിതാ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉയർന്നു. 2023ലെ തെരഞ്ഞെടുപ്പിലും കോൺഗ്രസ് അധികാരത്തിലെത്തും-സച്ചിൻ കൂട്ടിച്ചേർത്തു.