തൃശൂര്‍: തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ പിരിവിന്റെ കാലാവധി തീരാന്‍ ശേഷിക്കുന്നത് ഏഴ് വര്‍ഷങ്ങള്‍.

എന്നാല്‍ ഇതിനോടകം കരാര്‍ കമ്ബനിക്ക് മുതല്‍മുടക്കിനേക്കാള്‍ അധികം ലഭിച്ചത് 236 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ടോള്‍ പിരിവ് ഇനിയും തുടരുമെന്നതിനാല്‍ ചെലവായതിന്റെ പത്ത് മടങ്ങ് തുക കമ്ബനിക്ക് നേടാനാകുമെന്നാണ് വിവരാവകാശ നിയമപ്രകാരമുളള രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്.

ടോള്‍ പ്ലാസയിലൂടെ പ്രതിദിനം കടന്നു പോകുന്നത് ഏകദേശം 45,000 വാഹനങ്ങളാണ്. ഇതില്‍ നിന്നും ശരാശരി 30 ലക്ഷം രൂപയാണ് ടോളായി ദിവസവും ലഭിക്കുന്നത്. ഇതിനകം 958.68 കോടി രൂപ പിരിച്ചെടുത്തു. 2012 ഫെബ്രുവരി മുതലായിരുന്നു പാലിയേക്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്.

ടോള്‍ പ്ലാസ നടത്തിപ്പുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയും ദേശീയ പാത അതോറിറ്റിയും തമ്മിലുളള കരാര്‍ പ്രകാരം 2028 ജൂലൈ 21 വരെ ഇനിയും ടോള്‍ പിരിക്കാനാകുമെന്നാണ് വിവരം. മണ്ണുത്തി-ഇടപ്പള്ളി നാലുവരി പാതയുടെ നിര്‍മ്മാണത്തിന് ആകെ 721.17 കോടി രൂപയാണ് കമ്ബനിക്ക് ചെലവായത്. മുടക്കുമുതലിനേക്കാള്‍ കൂടുതല്‍ തുക തിരിച്ചുകിട്ടിയ സാഹചര്യത്തില്‍ കരാര്‍ കാലാവധി കഴിയാന്‍ കാത്തുനില്‍ക്കാതെ ദേശീയപാത അതോറിറ്റി പാത ഏറ്റെടുക്കണമെന്നാണ് പൊതുപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ആവശ്യം.

അതേസമയം ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് പുതുക്കിയ നിരക്ക് പാലിയേക്കര ടോള്‍ പ്ലാസയില്‍ പ്രാബല്യത്തില്‍ വന്നത്. അഞ്ച് രൂപ മുതല്‍ 50 രൂപ വരെയായിരുന്നു വര്‍ധന. കാര്‍, ജീപ്പ്, വാന്‍ വിഭാഗങ്ങള്‍ക്ക് ഒരു വശത്തേക്ക് 75 രൂപയുണ്ടായിരുന്നത് 80 രൂപയാക്കി. ബസ്, ട്രക്ക് എന്നിവയുടെ ഒരു ദിശയിലേക്കുള്ള നിരക്ക് 255 രൂപയായിരുന്നത് 275 രൂപയായും ഉയര്‍ത്തിയിരുന്നു