പത്ത് ദശലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ നേത്രപരിശോധന പൂര്‍ത്തിയാക്കുവാന്‍ ടൈറ്റന്‍ ഐപ്ലസ്. ഡ്യൂവോക്രോം എന്ന പേരിലുള്ള ലളിതമായ പരിശോധനയിലൂടെ വന്‍തോതിലുള്ള കാഴ്ച പരിശോധന നടത്തുന്നതിനാണ് ടൈറ്റന്‍ ഐപ്ലസ് ലക്ഷ്യമിടുന്നത്. ഉപയോക്താക്കള്‍ക്ക് അവരുടെ കാഴ്ചശക്തിയെക്കുറിച്ച് അവബോധമുണ്ടാക്കുകയും അവരുടെ കാഴ്ച ശരിയാക്കേണ്ടതുണ്ടോ എന്ന അറിവ് നല്‍കുന്നതിനുമാണ് ഈ ഉദ്യമത്തിലൂടെ ശ്രമിക്കുന്നത്. ഇതിലൂടെ പത്ത് ദശലക്ഷം പേര്‍ക്ക് രണ്ടു മാസത്തിനുള്ളില്‍ ഡിജിറ്റല്‍ നേത്രപരിശോധന പൂര്‍ത്തിയാക്കി ലോക റിക്കോര്‍ഡ് നേടാനും കമ്പനി പരിശ്രമിക്കുന്നു.

അന്ധതയെക്കുറിച്ചും കാഴ്ചാപ്രശ്നങ്ങളെക്കുറിച്ചും അവബോധം ഉണര്‍ത്തുന്നതിനായി ഈ വര്‍ഷം ഒക്ടോബര്‍ 14-ന് ലോകമെങ്ങും ലോക കാഴ്ചദിനമായി ആചരിക്കുകയാണ്. ടൈറ്റന്‍ ഐപ്ലസ് നേത്രാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവബോധം വളര്‍ത്തുന്നതിന് ഈ ദിനം പുനരര്‍പ്പിക്കുകയാണ്.

കഴിഞ്ഞ വര്‍ഷത്തെ മഹാമാരിയുടെ സാഹചര്യം ഒട്ടേറെ നേത്രരോഗങ്ങള്‍ക്ക് കാരണമായി. വിര്‍ച്വല്‍ വിദ്യാഭ്യാസവും ഓണ്‍ലൈന്‍ യോഗങ്ങളും ദീര്‍ഘമായ ജോലിസമയവും വിനോദോപാധികളും മൂലം സ്ക്രീന്‍ സമയം വര്‍ദ്ധിച്ചതിനാല്‍ നേത്രരോഗങ്ങള്‍ വളരെയധികം വര്‍ദ്ധിച്ചു. നേത്രാരോഗ്യത്തിന്‍റെ കാര്യത്തില്‍ വലിയ വീഴ്ചയാണുണ്ടായത്. പ്രമേഹം, ഐ ട്രോമ, തിമിരം അല്ലെങ്കില്‍ ഗ്ലൂക്കോമ പോലെ ഇതിന് മറ്റു വിവിധ കാരണങ്ങളുമുണ്ട്.

130 കോടി ജനസംഖ്യയുള്ള രാജ്യത്ത് 55 കോടി പേര്‍ക്ക് കാഴ്ചപ്രശ്നങ്ങളുള്ളതില്‍ മൂന്നിലൊന്ന് പേര്‍ മാത്രമാണ് ഇതിനുള്ള പരിഹാരം തേടിയിരിക്കുന്നതെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്‍റെ ഐവെയര്‍ ഡിവിഷന്‍ സിഇഒ സൗമന്‍ ഭൗമിക് ചൂണ്ടിക്കാട്ടി. പരിശോധനയുടെ ലഭ്യതക്കുറവും അവബോധമില്ലായ്മയുമാണ് ഇതിന് കാരണം. ഈ വിടവ് പരിഹരിക്കുന്നതിനായി സ്വന്തമായി നേത്രപരിശോധന നടത്തുന്നതിനുള്ള ലളിതമായ മാര്‍ഗമാണ് ലഭ്യമാക്കുന്നത്. ഇരുപത് ഘട്ടങ്ങളുള്ള നേത്രപരിശോധന ഡ്യുവോക്രോം പരിശോധനയിലൂടെ ഡിജിറ്റൈസ് ചെയ്തു. ലോക കാഴ്ച ദിനത്തില്‍ ഇന്ത്യയ്ക്ക് ശരിയായ കാഴ്ച നല്കുന്നതിനുളള ചെറിയ നടപടികള്‍ക്ക് തുടക്കമിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.