തിരുവനന്തപുരം: നാക്ക് പിഴവ് ലോകത്ത് എല്ലാ മനുഷ്യനും സംഭവിക്കും, തന്നെ അധിക്ഷേപിക്കുന്നതില്‍ സംതൃപ്തി കിട്ടുന്നുവെങ്കില്‍ ആയിക്കോളൂ എന്ന് മന്ത്രി വി.ശിവന്‍ കുട്ടി. സംസ്ഥാനങ്ങളുടെ എണ്ണം തെറ്റായി പറഞ്ഞതില്‍ ട്രോളുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി രംഗത്ത് എത്തിയത്. തനിക്ക് പറ്റിയ ഒരു നാക്കുപിഴ ആയിരുന്നുവെന്ന് തുറന്നുപറഞ്ഞ മന്ത്രി അതിനെ ആക്ഷേപിച്ച്‌ ആശ്വാസം കണ്ടെത്തുന്നവര്‍ അങ്ങനെ ചെയ്യട്ടെയെന്നും പ്രതികരിച്ചു.

‘എല്ലാ മനുഷ്യനും മനുഷ്യസഹജമായ എന്തെങ്കിലും ഒരു ബുദ്ധിമുട്ട് സംഭവിക്കും. ഒരു നാക്കിന്റെ പിഴവൊക്കെ ലോകത്തുള്ള എല്ലാ മനുഷ്യനും സംഭവിക്കും. അക്കൂട്ടത്തിലുള്ള ഒരു പിഴവാണ് ഇന്നലെ സംഭവിച്ചത്. അതിനെ ആക്ഷേപിച്ചുകൊണ്ടും പല രൂപത്തില്‍ ചിത്രീകരിക്കുകയും ചെയ്യുന്ന കൂട്ടരുണ്ട് . പ്രത്യേകിച്ച്‌ ബിജെപിക്കാരും കോണ്‍ഗ്രസിലെ ഒരു വിഭാഗവുമാണ് ഇതിന്റെ പിന്നില്‍. അതുകൊണ്ട് അവര്‍ക്ക് ആശ്വാസവും ആത്മസംതൃപ്തിയും കിട്ടുമെങ്കില്‍ അങ്ങനെ ചെയ്യട്ടെ. എനിക്ക് അതില്‍ യാതൊരു ബുദ്ധിമുട്ടില്ല. ആക്ഷേപങ്ങള്‍ക്ക് മറുപടി പറഞ്ഞ് സമയം കളയുന്നില്ല’ , മന്ത്രി ശിവന്‍ കുട്ടി പറഞ്ഞു. നേമത്ത് അക്കൗണ്ട് പൂട്ടിയതിലെ വാശിയും വൈരാഗ്യവും ബിജെപിക്കാര്‍ക്കുണ്ടെന്നും വി.ശിവന്‍കുട്ടി പ്രതികരിച്ചു.

കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് മന്ത്രിക്ക് നാക്കു പിഴ സംഭവിച്ചത്. സ്‌കൂള്‍ തുറന്ന സംസ്ഥാനങ്ങളുടെ എണ്ണം 35 എന്നാണ് ശിവന്‍കുട്ടി പറഞ്ഞത്. പിന്നീട് ഇത് ഉദ്യോഗസ്ഥരോട് ചോദിച്ച്‌ മന്ത്രി തിരുത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ മന്ത്രിയുടെ വാക്കുകള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ ട്രോള്‍ മഴയായി മാറി. മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളുടേയും പട്ടിക നല്‍കി കൊണ്ടാണ് ശിവന്‍കുട്ടിയെ പരിഹസിച്ചത്. പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.