പുരാവസ്തു തട്ടിപ്പിന്റെ പേരില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി തനിക്ക് നല്ല അടുപ്പം ഉണ്ടായിരുന്നതായും തന്റെ കുടുംബത്തിലെ മിക്ക ചടങ്ങുകളിലും മോന്‍സന്‍ പങ്കെടുക്കുമായിരുന്നുവെന്നും ഡി ഐ ജി സുരേന്ദ്രന്‍. കൊച്ചി കമ്മീഷണര്‍ ആയിരുന്ന അവസരത്തിലാണ് മോന്‍സണിനെ പരിചയപ്പെടുന്നതെന്നും അതിനു ശേഷം തങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ മോന്‍സണിന്റെ ഇടപാടുകളില്‍ തനിക്ക് ചില സംശയങ്ങള്‍ തോന്നിയതിനാല്‍ അടുത്ത കാലത്തായി ബന്ധമൊന്നുമുണ്ടായിരുന്നില്ലെന്ന് ഡി ഐ ജി പറഞ്ഞു. ആരില്‍ നിന്നും പരാതികള്‍ ഒന്നും ലഭിക്കാത്തതിനാലാണ് മോന്‍സണിന്റെ ഇടപാടുകളെ കുറിച്ച്‌ കൂടുതലായി അന്വേഷിക്കാത്തതെന്നും അയാളുടെ നിയമവിരുദ്ധ ഇടപാടുകളെ കുറിച്ച്‌ തനിക്ക് യാതൊരു അറിവുമില്ലെന്നും ഡി ഐ ജി വ്യക്തമാക്കി.

അതേസമയം തന്റെ സാന്നിദ്ധ്യത്തില്‍ പരാതിക്കാര്‍ മോന്‍സണിന് പണം കൈമാറിയെന്ന് പറയുന്നത് ശരിയല്ലെന്നും തന്റെ സാന്നിദ്ധ്യത്തില്‍ ആരും പണം കൈമാറ്റം നടത്തിയിട്ടില്ലെന്നും ഡി ഐ ജി പറഞ്ഞു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുക്കള്‍ വിദേശത്ത് വിറ്റതിലൂടെ ലഭിച്ച കോടികള്‍ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇത് നിയമപോരാട്ടത്തിലൂടെ സ്വന്തമാക്കാന്‍ സഹായിച്ചാല്‍ 25 കോടി രൂപ പലിശരഹിത വായ്പ നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് മോന്‍സണ്‍ ആറ് പേരെ മൂന്നു വര്‍ഷത്തോളം വട്ടംകറക്കി​യത്. കോഴിക്കോട് സ്വദേശി യാക്കോബ് പാറയില്‍, അനൂപ് വി അഹമ്മദ്, സലിം എടത്തില്‍, എം ടി ഷമീര്‍, സിദ്ദീഖ് പുറായില്‍, ഷിനിമോള്‍ എന്നിവരുടെ പരാതിയിലാണ് ചേര്‍ത്തല വല്ലിയില്‍ വീട്ടില്‍ മോന്‍സണിനെ ക്രൈംബ്രാഞ്ച് ശനി​യാഴ്ച രാത്രി​ അറസ്റ്റ് ചെയ്തതത്. കൂട്ടാളികളായ നാലു പേരും കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.