മുന്‍ അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബൂതഫ്‌ലിക്ക (84) അന്തരിച്ചു. വെള്ളിയാഴ്ച വൈകീട്ട് നിലവിലെ അള്‍ജീരിയന്‍ അബ്ദുല്‍ മാജിദ് തെബൂണിന്റെ ഓഫിസില്‍നിന്നാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. മരണകാരണമോ സംസ്‌കാരം സംബന്ധിച്ച വിവരങ്ങളോ ഓഫിസ് പുറത്തുവിട്ടിട്ടില്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ബൂതഫ്‌ലിക്ക രണ്ട് ദശാബ്ദത്തോളം ഉത്തരാഫ്രിക്കന്‍ രാഷ്ട്രമായ അള്‍ജീരിയയില്‍ ഭരണം നടത്തി.

സൈന്യത്തിന്റെയും ജനകീയ പ്രക്ഷോഭത്തിന്റെയും സമ്മര്‍ദഫലമായി ബൂതഫ്‌ലിക്ക 2019ല്‍ രാജിവയ്ക്കുകയായിരുന്നു. അഞ്ചാം തവണയും അധികാരത്തിന്റെ ഭാഗമാവാനുള്ള ശ്രമത്തിനെതിരേ വ്യാപകമായി പ്രതിഷേധം രൂപപ്പെട്ടതിനെ തുടര്‍ന്നാണ് 2019 ഏപ്രിലില്‍ അദ്ദേഹം രാജിവച്ചത്. 2013ല്‍ പക്ഷാഘാതമുണ്ടായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. അള്‍ജീരിയയിലെ ആദ്യത്തെ സിവിലിയന്‍ നേതാവായ അബ്ദുല്‍ അസീസ് 1999 ലാണ് അധികാരമേല്‍ക്കുന്നത്.

പ്രസിഡന്റിന്റെ രണ്ട് ടേം പരിധി റദ്ദാക്കുന്നതിനായി ശക്തമായ രാഷ്ട്രീയ യന്ത്രത്തിലൂടെ അദ്ദേഹം ഭരണഘടന മാറ്റിയെഴുതി. പിന്നീട് 2009 ലും 2013 ലും വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്‍ഫ്രാസ്ട്രക്ചര്‍, ഹൈഡ്രോകാര്‍ബണ്‍ പ്രോജക്ടുകള്‍ എന്നിവയെക്കുറിച്ചുള്ള അഴിമതികള്‍ അദ്ദേഹത്തെ വര്‍ഷങ്ങളോളം വേട്ടയാടി. അദ്ദേഹത്തിന്റെ സഹോദരനും രണ്ട് മുന്‍ പ്രധാനമന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഇപ്പോള്‍ അഴിമതിയുടെ പേരില്‍ ജയിലിലാണ്.