കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസ് സേനയുടെ പിന്മാറ്റം പൂര്‍ത്തിയാകുന്നതിന് മുന്‍പ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ക്ഷമാപണവുമായി അമേരിക്ക. ഐഎസ് തീവ്രവാദിയാണെന്നു കരുതിയാണ് അമേരിക്കന്‍ കമ്ബനിക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന എഞ്ചിനീയറെയും 7കുട്ടികള്‍ അടങ്ങുന്ന ഒന്‍പതംഗ കുടുംബത്തെയും വധിച്ചതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് കുറ്റസമ്മതം നടത്തി ക്ഷമാപണവുമായി അമേരിക്ക രംഗത്ത് വന്നത്.

കലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂട്രിഷന്‍ ആന്‍ഡ് എജ്യുക്കേഷന്‍ ഇന്റര്‍നാഷനല്‍ എന്ന സന്നദ്ധ സംഘടനയില്‍ ജോലി ചെയ്തിരുന്ന സമെയ്‌രി അക്മദി എന്ന എഞ്ചിനീയറാണ് ഐഎസ് ഭീകരര്‍ക്കു പകരം യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമെയ്‌രി അക്മദി കാറിന്റെ ഡിക്കിയില്‍ വെള്ളം നിറച്ച ക്യാനുകള്‍ കയറ്റുമ്ബോള്‍ സേനയുടെ നിരീക്ഷണ ഡ്രോണ്‍ അത് സ്ഫോടകവസ്തുക്കളാണെന്ന് തെറ്റിദ്ധരിച്ച്‌ ആക്രമണം നടത്തുകയായിരുന്നു.

അതേസമയം, കാബൂള്‍ വിമാനത്താവളത്തിനു നേരെ ആക്രമണം നടത്താന്‍ ഒരുങ്ങുകയായിരുന്ന ഐഎസ് ഖൊറസാന്‍ അംഗങ്ങളെ മണിക്കൂറുകള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയെന്നായിരുന്നു യുഎസ് ആദ്യം വ്യക്തമാക്കിയത്. ആക്രമണത്തില്‍ മൂന്നു നാട്ടുകാര്‍ മരിച്ചെന്നും യുഎസ് സൈന്യം അറിയിച്ചു. എന്നാല്‍ ജനവാസമേഖലയില്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ മരിച്ചെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സഹപ്രവര്‍ത്തകരെ വീടുകളില്‍ എത്തിച്ച ശേഷം വൈകിട്ട് വിമാനത്താവളത്തിന് സമീപത്തുള്ള വീടിന് സമീപം എത്തിയപ്പോഴാണ് ഡ്രോണില്‍നിന്ന് അദ്ദേഹത്തിന് നേരെ മിസൈല്‍ തൊടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അദ്ദേഹത്തിന്റെ കാറിന് അടുത്തേക്ക് എത്തിയ ഏഴ് കുട്ടികള്‍ അടക്കമുള്ള കുടുംബാംഗങ്ങളാണ് ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

ആക്രമണത്തിനു ശേഷം കാറിലുണ്ടായിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചിരുന്നു എന്ന യുഎസ് സൈന്യത്തിന്റെ വാദം തെറ്റായിരുന്നു എന്നും രണ്ടാം സ്ഫോടനത്തിന്റെ യാതൊരു തെളിവുകളും സംഭവസ്ഥലത്തുനിന്ന് ലഭിച്ചിട്ടില്ലെന്നും ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.