കോട്ടയം: താഴത്തങ്ങാടി ഇരട്ടക്കൊലപാതകക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി ബിലാലിന് ജാമ്യം. ഫോറന്‍സിക് പരിശോധന ഫലം ലഭിക്കുന്നത് താമസിക്കുന്ന സാഹചര്യത്തില്‍, വിചാരണ തുടങ്ങാന്‍ വൈകുമെന്ന പ്രതിഭാഗത്തിന്‍റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. 2020 ജൂണ്‍ ഒന്നിനാണ് നാടിനെ ഞെട്ടിച്ച ഇരട്ട കൊലപാതകം നടന്നത്. താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സില്‍ ഷീബ (60), മുഹമ്മദ് സാലി (65) എന്നിവരാണ് ക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഷീന വീട്ടില്‍ വച്ചും, ഭര്‍ത്താവ് സാലി നാല്‍പത് ദിവസത്തിന് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചും മരിക്കുകയായിരുന്നു. സംഭവം നടന്ന് രണ്ട് ദിവസത്തിനു ശേഷം കേസിലെ പ്രതിയായ പാറപ്പാടം വേളുര്‍ മാലിയില്‍ പറമ്ബില്‍ വീട്ടില്‍ ബിലാലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയ്ക്ക് വേണ്ടി കോടതിയില്‍ അഡ്വ. വിവേക് മാത്യു വര്‍ക്കി നടത്തിയ വാദങ്ങളാണ് ഇരട്ടക്കൊലപാതകക്കേസില്‍ പ്രതിയ്ക്ക് വിചാരണ ആരംഭിക്കുന്നതിന് മുന്‍പു തന്നെ ജാമ്യം അനുവദിക്കുന്നതില്‍ എത്തിയത്.