സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള യുവതിയുടെ മരണത്തില്‍ കേസിന്റെ മേല്‍നോട്ട ചുമതലയുള്ള ഐജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് നേരിട്ടെത്തി തെളിവ് ശേഖരിക്കും. മരിച്ച വിസ്മയയുടെ അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം പ്രതി കിരണിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് പൊലീസ് പദ്ധതിയിടുന്നത്. റിമാന്‍ഡിലുള്ള പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.

വിസ്മയയുടെ മരണത്തില്‍ അന്വേഷണം ഭര്‍ത്താവ് കിരണിന്റെ വീട്ടുകാരിലേക്ക് കൂടി നീളുകയാണ്. കേസിന്റെ മേല്‍നോട്ട ചുമതലയുള്ള ദക്ഷിണ മേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി രാവിലെ തന്നെ ഇരു വീടുകളിലും നേരിട്ടെത്തി തെളിവുകള്‍ ശേഖരിക്കും. രാവിലെ 11 മണിക്ക് നിലമേല്‍ കൈതോടുള്ള വിസ്മയയുടെ വീട്ടിലാകും ആദ്യ സന്ദര്‍ശനം. പിന്നീട് ശാസ്താംകോട്ട പോരുവഴിയിലുള്ള കിരണിന്റെ വീട്ടിലേക്ക് 12.30 ന് പോകും. ഉദ്യോഗസ്ഥരുമായി ഇന്നലെ ഓണ്‍ലൈനിലൂടെ അന്വേഷണ പുരോഗതി വിലയിരുത്തിയ ഹര്‍ഷിത അട്ടല്ലൂരി ഇന്ന് ഇവരെ നേരില്‍ കാണും. ഉച്ചയ്ക്ക് ഒരു മണിക്കാണ് ഉദ്യോഗസ്ഥ യോഗം.

കൊട്ടാരക്കര സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി കിരണിനെ പൊലീസ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആവശ്യപ്പെടും. അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷമാകും പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ആവശ്യമായ തെളിവുകള്‍ സമാഹരിക്കുകയാണ് ഇന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരുടെ ലക്ഷ്യം.