ചെന്നൈ: ആരോഗ്യവിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ജൂണ്‍ 28 വരെ നീട്ടി. ജില്ലകളെ മൂന്നായി തിരിച്ച്‌ ചില ഇളവുകളും നല്‍കിയിട്ടുണ്ട്. മധ്യ, പടിഞ്ഞാറന്‍ മേഖലകളിലുള്ള 11 ജില്ലകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ നിലനിര്‍ത്തി. മറ്റ് 23 ജില്ലകളില്‍ കൂടുതല്‍ സേവനങ്ങളും സ്ഥാപനങ്ങളും തുറക്കാന്‍ അനുമതി നല്‍കി. അവശ്യസാധനങ്ങളും പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്ന കടകള്‍ ഈ ജില്ലകളില്‍ രാവിലെ ആറുമുതല്‍ വൈകിട്ട് ഏഴുവരെ പ്രവര്‍ത്തിക്കാം.

അന്‍പത് ശതമാനവുമായി പൊതുഗതാഗതത്തിനും അനുമതിയുണ്ട്. 50 ശതമാനം യാത്രക്കാരുമായി മെട്രോ സര്‍വീസും പുനരാരംഭിക്കും. ചെന്നൈക്ക് ചുറ്റും അന്തര്‍ ജില്ലാ യാത്രകളാകാം. ഇതിനായി ചെന്നൈ മേഖലയിലെ നാലുജില്ലകളില്‍ അങ്ങോട്ടുമിങ്ങോട്ടും സര്‍വീസ് നടത്താന്‍ എസി ഇതര ബസുകളെ അനുവദിക്കും. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പെട്ട് എന്നീ നാലുജില്ലകളിലാണിത്. ബസ് ഉടമകള്‍ അന്‍പത് ശതമാനം സീറ്റുകള്‍ നല്‍കാനേ പാടുള്ളൂ.