ഉത്തർപ്രദേശിൽനിന്ന്‌ ഒഴുക്കിവിടുന്ന മൃതദേഹങ്ങൾ തടയാൻ ഗംഗയിൽ വലിയ വലകെട്ടി ബിഹാർ. ബക്‌സർ ജില്ലയിലെ ചൗസായിൽ ഗംഗയിലൂടെ നൂറുകണക്കിന്‌ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഒഴുകിവന്നിരുന്നു. കൂടുതൽ മൃതദേഹങ്ങൾ വരാൻ സാധ്യതയുള്ളതിനാലാണ്‌ നദിയിൽ വല കെട്ടിയതെന്ന്‌ ബിഹാറിലെ മുതിർന്ന ഉദ്യോഗസ്ഥർ ദേശീയമാധ്യമങ്ങളോട്‌ പറഞ്ഞു.

“ബിഹാർ–യുപി അതിർത്തിയിൽ റാണിഗഢ്‌ ഭാഗത്ത്‌ നദിയിൽ വലിയ വല കെട്ടിയിട്ടുണ്ട്‌. ബുധനാഴ്‌ച രാവിലെയും ഒഴുകി വന്ന മൃതദേഹങ്ങൾ അതിൽ കുടുങ്ങി. ഇത്‌ യുപിയിലെ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്‌. തുടർനടപടികൾ സ്വീകരിക്കേണ്ടത്‌ അവരാണ്‌.”– ഉദ്യോഗസ്ഥൻ പറഞ്ഞു.

എന്നാൽ, യുപിയിൽനിന്ന്‌ മൃതദേഹങ്ങൾ ഒഴുക്കിവിടുന്നില്ലെന്ന നിലപാടിൽ അവിടത്തെ ഉദ്യോഗസ്ഥർ ഉറച്ചുനിൽക്കുകയാണ്‌. ഗംഗയിലൂടെ മൃതദേഹങ്ങൾ ഒഴുകുന്നത്‌ വിശദീകരിക്കാൻ പട്‌നാ ഹൈക്കോടതി ബിഹാർ സർക്കാരിന്‌ നിർദേശം നൽകി. ഇതുവരെ ഒഴുകി വന്ന 71 മൃതദേഹം കൊവിഡ്‌ പ്രോട്ടോകോൾ പാലിച്ച്‌ സംസ്‌കരിച്ചതായി ബിഹാർ ജലവിഭവ മന്ത്രി സഞ്‌ജയ്‌ത്സാ ട്വീറ്റ്‌ചെയ്‌തു.

പുഴയിലേക്ക് ശവശരീരങ്ങൾ വലിച്ചെറിയുന്ന ആംബുലൻസ് ഡ്രൈവർമാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഉത്തർപ്രദേശ്-ബീഹാർ അതിർത്തിയിലെ ഒരു പാലത്തിൽ വച്ച് ആംബുലൻസ് ഡ്രൈവർ ശവശരീരങ്ങൾ പുഴയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. ആംബുലൻസ് ഡ്രൈവർമാർ ശവശരീരങ്ങൾ പുഴയിലേക്ക് വലിച്ചെറിയാതിരിക്കാൻ വേണ്ട നടപടികൾ എടുക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി ബിജെപി എംപി പറഞ്ഞു.