ന്യൂദല്‍ഹി: കോവിഷീല്‍ഡിന്റെ 50 ലക്ഷത്തോളം ഡോസുകള്‍ യുകെയിലേക്ക് കയറ്റി അയയ്ക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി നിഷേധിച്ചു. പ്രാദേശിക വാക്‌സിന്‍ ഉത്പാദനം ആദ്യം രാജ്യത്തുള്ളവരെ സംരക്ഷിക്കാന്‍ വിതരണം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ സിറത്തിന്റെ അപേക്ഷ തള്ളിയത്. ഈ കോവിഷീല്‍ഡ് വാക്‌സിന്‍ 18നും 44നും ഇടയിലുള്ളവര്‍ക്കായി നീക്കിവയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

’18-44 പ്രായഗണത്തിലുള്ളവര്‍ക്കായി കോവിഷീല്‍ഡിന്റെ 50 ലക്ഷം ഡോസുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇത് സംഭരിക്കാനായി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികള്‍ക്കും ഇവ വാങ്ങാം.’- ഔദ്യോഗിക വൃത്തത്തെ ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പൂനെയില്‍ പൂര്‍ണശേഷിയിലാണ് കോവിഷീല്‍ഡിന്റെ ഉത്പാദനം നടക്കുന്നതെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനെവാല അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ആശ്വാസനടപടിയെന്ന നിലയില്‍ സംസ്ഥാങ്ങള്‍ക്കുള്ള കോവിഷീല്‍ഡ് ഡോസിന്റെ വില 400-ല്‍നിന്ന് 300 രൂപയായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കുറച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ ഒരു ഡോസിന് 600 രൂപ നല്‍കണം. രാജ്യത്തെ മൂന്നാംഘട്ട വാക്‌സിനേഷന്‍ സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് സിറം വിലകള്‍ പ്രഖ്യാപിച്ചത്.