സംസ്ഥാന സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ 3,50,000 ഡോസ് കൊറോണ വാക്സിന്‍ കേരളത്തിലെത്തി. ഉച്ചയ്ക്ക് 12.30 ഓടെ പൂനെയില്‍ നിന്നും വിമാനത്തിലാണ് വാക്സിന്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടിലെത്തിച്ചത്.

മൂന്നര ലക്ഷം കൊവിഷീല്‍ഡ് വാക്സിനാണ് ഇന്ന് എറണാകുളത്ത് എത്തിയത്. എറണാകുളം മഞ്ഞുമ്മലിലെ കേരള മെഡിക്കല്‍ കോര്‍പറേഷന്‍ വെയര്‍ഹൗസിലെത്തിക്കുന്ന വാക്സിന്‍ ഇവിടെ നിന്ന് റീജിയണല്‍ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യും.

ഒരു കോടി ഡോസ് വാക്‌സിന്‍ വിലകൊടുത്തു വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. 75 ലക്ഷം കൊവിഷീല്‍ഡ് വാക്സിനും 25 ലക്ഷം കൊവാക്സിനുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്. ഇന്നെത്തിയ വാക്‌സിന് പുറമെ കൂടുതല്‍ വാക്സിന്‍ ഉടന്‍ എത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.18 വയസ് മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ സമീപനം. എന്നാല്‍ ഈ വിഭാഗത്തിലുള്ളവര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഗുരുതര രോഗികള്‍ക്കും സമൂഹത്തില്‍ കൂടുതല്‍ ഇടപെടുന്നവര്‍ക്കുമാണ് ആദ്യ പരിഗണന നല്‍കുന്നത്. കടകളിലെ ജീവക്കാര്‍, ബസ് ജീവനക്കാര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍, ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ എന്നിവര്‍ക്ക് വാക്സിന്‍ ലഭിക്കും. ഇത് സംബന്ധിച്ച മാര്‍ഗരേഖ സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും.