ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ ഇന്ന് ഈസ്റ്റര്‍ ആചരിക്കുന്നു. ഓശാന ഞായറില്‍ തുടങ്ങിയ വിശുദ്ധവാരം അവസാനിക്കുന്നതും ഈസ്റ്റര്‍ ദിനത്തിലാണ്.
മൂന്ന് പ്രാവശ്യം തള്ളിപ്പറഞ്ഞവനെയും ചേര്‍ത്ത് നിര്‍ത്തി വിശുദ്ധനാക്കിയ ദൈവപുത്രന്‍, മരണത്തെ ജയിച്ചതിന്‍റെ ഓര്‍മയാണ് ഈസ്റ്റര്‍. ദുഃഖവെള്ളിയ്ക്കും കുരിശുമരണത്തിനും ശേഷം ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് കാലത്തിന്‍റെ നീതിയാണ്. ഏത് പീഡനസഹനത്തിനും ഒരു പ്രതീക്ഷയുടെ പുലരി ഉണ്ടാകുമെന്ന് മനുഷ്യപുത്രന്‍ ലോകത്തെ പഠിപ്പിച്ചു. യേശു ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് വരെ, കുരിശ് അപമാനത്തിന്‍റെയും നിരാശയുടേയും പ്രതീകമായിരുന്നു. എന്നാല്‍ ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തോടെ അത് പ്രതീക്ഷയുടെ, പ്രത്യാശയുടെ പ്രതീകമായി.
തന്‍റെ കുരിശുമരണവും ഉയര്‍ത്തെഴുന്നേല്‍പ്പും യേശു നേരത്തെ പ്രവചിച്ചിരുന്നു. ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെക്കണ്ട് ശിഷ്യന്‍മാര്‍ പോലും ഭയന്നു. ആണിപ്പഴുതില്‍ കൈവിരലിട്ട് ശേഷം മാത്രമാണ് ശിഷ്യനായ തോമസ് കര്‍ത്താവിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ ഏറ്റുപറഞ്ഞത്. മനുഷ്യനായി ജനിച്ച ദൈവപുത്രന്‍ ലോകം കണ്ടതില്‍ വച്ചേറ്റവും ക്രൂരമായി വധിക്കപ്പെട്ടു. പക്ഷേ, മരണത്തെ ജയിച്ചവനായി തിരിച്ചെത്തി. മരണത്തെപ്പോലും കീഴടക്കിയ ദൈവപുത്രന്‍ വിശ്വാസിക്ക് ഇളകാത്ത അഭയശിലയാണ്.
കോഴിയുടെയോ, താറാവിന്‍റെയോ മുട്ടകള്‍ പുഴുങ്ങി, പുറംതോടില്‍ പല നിറത്തിലുള്ള ചായങ്ങള്‍ തേച്ചുപിടിപ്പിച്ച്, നല്ല ചിത്രങ്ങള്‍ വരച്ച് ആകര്‍ഷകമാക്കിയാണ് ആദ്യകാലങ്ങളില്‍ ഈസ്റ്റര്‍ മുട്ട തയ്യാറാക്കിയിരുന്നത്. ചിലപ്പോഴൊക്കെ ഈസ്റ്റര്‍ സന്ദേശവും മുട്ടയുടെ മുകളിലൂടെ എഴുതും. ഇപ്പോഴത് മാറി, നിറമുള്ള കടലാസ്സില്‍ മുട്ടയുടെ ആകൃതിയില്‍ മിഠായികളും ചോക്ലേറ്റുകളും നിറച്ച് നല്‍കാറുണ്ട്.
ഈസ്റ്റര്‍ ബണ്ണിയെന്ന് വിളിക്കുന്ന മുയലുകള്‍ ഈസ്റ്റര്‍ ദിനത്തില്‍ മുട്ടകള്‍ കൊണ്ട് വന്ന് പൂന്തോട്ടങ്ങളില് ഒളിപ്പിച്ച് വയ്ക്കുമെന്നതാണ് അമേരിക്കയില്‍ ഈസ്റ്റര്‍ മുട്ടയ്ക്ക് പുറകിലെ സങ്കല്‍പം. കുട്ടികള്‍ ഈ മുട്ടകള്‍ കണ്ടു പിടിക്കണം. മുട്ടകള്‍ക്കുള്ളില്‍ മക്കള്‍ക്ക് രസകരമായ സമ്മാനങ്ങളും മാതാപിതാക്കള്‍ ഒളിപ്പിച്ച് വയ്ക്കാറുണ്ട്.
അമേരിക്കന്‍ പ്രസിഡന്‍റും ഭാര്യയും അതിഥികളാകുന്ന, ഈസ്റ്റര്‍ എഗ് റോള്‍ എന്ന പേരില്‍ 13 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി ഗെയിമൊരുക്കുന്നത്, അമേരിക്കന്‍ വൈറ്റ് ഹൌസിന്‍റെ നേതൃത്വത്തിലാണ്. ഫ്രാന്‍സിലാകട്ടെ ഹോസ് എന്ന നഗരത്തിന്‍റെ തെരുവില്‍, ഈസ്റ്റര്‍ ദിനത്തില്‍ 4500ലധികം പേര്‍ക്ക് കഴിക്കാവുന്ന ഭീമന്‍ ഓംലെറ്റ് തയ്യാറാക്കാറുണ്ട്. ഗ്രീസിലെ ഈസ്റ്റര്‍ ആഘോഷം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതാണ്. പഴയ പാത്രങ്ങളും മറ്റും ഈസ്റ്റര്‍ തലേന്ന് അവര്‍ പുറത്തേക്കെറിയും. പുതുവര്‍ഷത്തിലെ വിളവുകള്‍ പുതിയ പാത്രങ്ങളില്‍ ശേഖരിക്കണമെന്നാണ് വിശ്വാസം.
‘വയലിലെ ലില്ലികളെ നോക്കുവിന്‍ അവ നൂല്‍നൂല്‍ക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല, എങ്കിലും ഞാന്‍ നിങ്ങളോട് പറയുന്നു സോളമന്‍ പോലും അവന്‍റെ സര്‍വമഹത്വത്തിലും അവയില്‍ ഒന്നിനെപ്പോലെ അലങ്കൃതനായിരുന്നില്ല,’ അങ്ങനെ സോളമന്‍ രാജാവിനേക്കാള്‍ മഹത്വം ബൈബിള്‍ കല്‍പിക്കുന്ന ലില്ലി പൂക്കള്‍ സമൃദ്ധമായി കാണുന്നത് ഈസ്റ്റര്‍ സമയത്താണ്.
ഗദ്സെമനില്‍ പിതാവിനോട് പ്രാര്‍ഥിച്ച യേശുവിന്‍റെ കണ്ണൂനീര്‍ തുള്ളികളാണ് വെള്ള ലില്ലി പൂക്കളായി വിടര്‍ന്നതെന്നും, ഏദന്‍ തോട്ടത്തില്‍ നിന്നും പുറത്താക്കപ്പെട്ട ഹവ്വയുടെ കണ്ണുനീര്‍ വീണിടത്ത് മുളച്ചതാണ് ലില്ലി പൂക്കളെന്നുമൊക്കെ കഥയുണ്ട്. ചുരുക്കത്തില്‍ വിശുദ്ധിയുടെ പ്രതീകമാണ് വെളുത്ത ലില്ലി പൂക്കള്‍. ചൂട് കൂടുമ്പോഴാണ് കേരളത്തില്‍ മൂന്നാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ലില്ലി പൂക്കള്‍ സമൃദ്ധമായുണ്ടാകുന്നത്.
ഈസ്റ്റര്‍ ദ്വീപിനെക്കുറിച്ച് കൂടി പറഞ്ഞാല്‍, ഈസ്റ്ററുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ ഏറെക്കുറെ പുര്‍ണമാകും. 1722 ഏപ്രില്‍ അഞ്ചിന്, ഡച്ച് സഞ്ചാരിയായ ജേക്കബ് റോഗേവെൻ തെക്കൻ പസഫിക് സമുദ്രത്തിലൂടെയുള്ള ഗവേഷണത്തിനിടെ ഒരു ദ്വീപ് കണ്ടെത്തി. അന്ന് ഈസ്റ്റര്‍ ദിനമായതിനാല്‍ ഈസ്റ്റര്‍ ദ്വീപെന്നാണ് റോഗേവെൻ ആ പോളിനേഷ്യന്‍ ദ്വീപസമൂഹത്തിന് പേരിട്ടത്.
ചിലിയന്‍ കേന്ദ്രഭരണപ്രദേശമായ ഈസ്റ്റര്‍ ഐലന്‍ഡിന് ‘റാപ്പാ നുയ്’ എന്നും പേരുണ്ട്. ഈ ദ്വീപില്‍ കാണപ്പെടുന്ന ഭീമന്‍ മോയി എന്നറിയപ്പെടുന്ന പ്രതിമകളാണ് പ്രധാന ആകര്‍ഷണം. പുരാതന കാലഘട്ടത്തിലുണ്ടാക്കിയിട്ടുള്ള ഈ കൂറ്റന്‍ പ്രതിമകള്‍ക്ക് മനുഷ്യരുടെ ഛായയുണ്ട്. റാപ നുയി നാഷണൽ പാർക്ക് ഇപ്പോൾ യുനെസ്കകോയുടെ സംരക്ഷണയിലാണ്.