ന്യൂഡല്‍ഹി: ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ നിന്ന് കൂടുതല്‍ മരുന്നുകള്‍ വാങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ജന്‍ ഔഷധി ദിവസ്’ ആഘോഷങ്ങളെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ചടങ്ങില്‍ ഷില്ലോംഗിലെ നെഗ്രിംസില്‍ 7500 മത് ജന്‍ ഔഷധി കേന്ദ്രം അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു.
‘മരുന്നുകള്‍ വിലയേറിയതാണ്. അതിനാല്‍ പാവപ്പെട്ടവര്‍ക്ക് പലപ്പോഴും മരുന്നുവാങ്ങാന്‍ കഴിയുമായിരുന്നില്ല. അത്തരക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും വേണ്ടിയാണ് പ്രധാനമന്ത്രി ജന്‍ ഔഷധി പരിയോജന നടപ്പിലാക്കിയത്. ജന്‍ ഔഷധി സേവനം പ്രയോജനപ്പെടുത്തിയതിലൂടെ പാവപ്പെട്ടവര്‍ക്ക് ലാഭിക്കാന്‍ കഴിഞ്ഞത് 9,000 കോടി രൂപയാണ്. യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും ഈ പദ്ധതി സഹായകമായി. ജന്‍ ഔഷധി പദ്ധതി പ്രകാരം പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി പാഡുകള്‍ വെറും 2.5 രൂപയ്ക്ക് ലഭ്യമാക്കാന്‍ കഴിഞ്ഞു.ജന്‍ ഔഷധി ദിനം എന്നു പറയുന്നത് ആഘോഷിക്കാനുള്ള വെറുമൊരു ദിവസമല്ല, ഈ പദ്ധതിയിലൂടെ ഗുണം ലഭിച്ചിട്ടുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ബന്ധിപ്പിക്കാനും കൂടിയുള്ളതാണ്’- പ്രധാനമന്ത്രി വ്യക്തമാക്കി.11 കോടിയിലധികം സാനിറ്ററി പാഡുകളാണ് ജന്‍ ഔഷധി സ്റ്റോറുകളിലൂടെ വിറ്റഴിഞ്ഞത്. 1000ത്തിലധികം ജന്‍ ഔഷധി കേന്ദ്രങ്ങള്‍ സ്ത്രീകളാണ് നടത്തുന്നതെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി വനിതാ ശാക്തീകരണത്തിന് ഇത് സഹായകമാകുമെന്നും കൂട്ടിച്ചേര്‍ത്തു.
ഗുണനിലവാരമുള്ള മരുന്നുകള്‍ മിതമായ നിരക്കില്‍ നല്‍കുകയാണ് പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജന ലക്ഷ്യമിടുന്നത്. ഓപ്പണ്‍ മാര്‍ക്കറ്റിനെക്കാള്‍ 50ശതമാനം മുതല്‍ 90 ശതമാനം വരെ വിലകുറച്ചാണ് ജന്‍ ഔഷധി സ്റ്റോറുകളിലൂടെ വില്‍ക്കുന്നത്. അതിനാല്‍ത്തന്നെ പാവങ്ങള്‍ക്ക് ഇത് വലിയൊരു ആശ്വാസമാണ്. ആയിരക്കണക്കിന് പേരാണ് ഈ സേവനം പ്രയോജനപ്പെടുത്തുന്നത്.