>ബ്രൗൺസ് വില്ല ∙ ടെക്സസ് – മെക്സിക്കോ അതിർത്തി നഗരമായ ബ്രൗൺസ് വില്ലയിൽ ബോർഡർ പട്രോൾ സ്വതന്ത്രരായി വിട്ടയച്ച 108 അനധികൃത കുടിയേറ്റക്കാർക്കു കൊറോണ വൈറസ് സ്ഥിരീകരിച്ചതായി സിറ്റി അധികൃതർ അറിയിച്ചു. ജനുവരി 25 മുതൽ കുടിയേറ്റക്കാരിൽ നടത്തിയ കോവിഡ് റാപ്പിഡ് പരിശോധനയിൽ 6.3 ശതമാനത്തിനും കോവിഡ് പോസിറ്റീവ് കണ്ടെത്തിയതായി സിറ്റി വക്താവ് ഫിലിപ്പ് റൊമേറൊ പറഞ്ഞു.

കൊറോണ വൈറസ് പോസിറ്റീവാണെന്നു കണ്ടെത്തിയാലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവർ സഞ്ചരിക്കുന്നതു തടയാൻ സിറ്റിക്ക് അധികാരമില്ലെന്നും ഫിലിപ്പ് പറഞ്ഞു.

ഫെഡറൽ ഗൈഡ്‌ലൈനിനു വിധേയമായി ഇവരോടു കാറന്റീനിൽ പോകാൻ ഉപദേശിക്കുകയല്ലാതെ നിർബന്ധിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്രൗൺസ് വില്ല ബസ് സ്റ്റാൻഡിൽ എത്തി ചേർന്നവരെയാണു കോവിഡ് റാപിഡ് ടെസ്റ്റിനു വിധേയമാക്കിയത്. ഇവർ മേരിലാന്റ്, ന്യൂജഴ്സി തുടങ്ങിയ സ്ഥലങ്ങളിലേക്കു യാത്ര പുറപ്പെട്ടവരായിരുന്നു.

അനധികൃത കുടിയേറ്റക്കാരെ മെക്സിക്കോ, ടെക്സസ് അതിർത്തി സിറ്റികളിൽ സ്വതന്ത്രരായി ഇറക്കിവിടുന്ന ബൈഡൻ ഭരണകൂടത്തിന്റെ നയം കൂടുതൽ അപകടം ക്ഷണിച്ചുവരുത്തുമെന്നും നിയന്ത്രണാതീതമായ കോവിഡ് 19 കൂടുതൽ വ്യാപിക്കുന്നതിനുള്ള സാധ്യത വർധിക്കുമെന്നും സിറ്റി അധികൃതർ പറയുന്നു.